ഏറ്റുമാനൂർ: കോവിഡ് വ്യാപനത്തെത്തുടർന്ന് ഏറ്റുമാനൂർ മുനിസിപ്പാലിറ്റി പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മുന്പു ക്ലസ്റ്റർ മേഖലയായിരുന്നു.
സർക്കാർ നിയന്ത്രണങ്ങൾക്കു പുറമേ മുനിസിപ്പാലിറ്റിയിൽ ആരോഗ്യവകുപ്പും പോലീസും ചേർന്നു നിർണയിക്കുന്ന ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ അധിക നിയന്ത്രണവുമുണ്ടാകും.
അതിരന്പുഴ പഞ്ചായത്തിലെ 11, 20, കാണക്കാരി-3, അയർക്കുന്നം-15 എന്നീ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. നിലവിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 35 വാർഡുകളാണു കണ്ടെയ്ൻമെന്റ് സോണുകളായത്.
കഴിഞ്ഞ ദിവസങ്ങൾ തന്നെ ഏറ്റുമാനൂരിലെക്കുള്ള ഗതാഗതം കർശനമായി നിയന്ത്രിച്ചിരുന്നു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി. ആശുപത്രികൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഭക്ഷ്യവസ്തുക്കളും അവശ്യ വസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങൾ (റേഷൻ കടകൾ, പച്ചക്കറി – പലചരക്ക് കടകൾ, മത്സ്യം, പാൽ, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ മാത്രം) രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കാം.
ഏറ്റവും അടുത്തുള്ള കടകളിൽ മാത്രം പോകുന്നതിനെ ജനങ്ങൾക്ക് അനുവാദമുണ്ടാകൂ. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും രാവിലെ ഏഴു മുതൽ 11 വരെ പാഴ്സൽ സർവീസ് മാത്രം അനുവദിക്കും. രാവിലെ 11നുശേഷം രാത്രി എട്ടു വരെ ഹോം ഡെലിവറി നടത്താം.
ഓഫീസുകൾ, ബാങ്കുകൾ, വാണിജ്യ ഇതര സ്ഥാപനങ്ങൾ എന്നിവ അത്യാവശ്യ പ്രവർത്തനത്തിനുവേണ്ട ജീവനക്കാരെ മാത്രം നിയോഗിച്ച് ഉച്ചകഴിഞ്ഞ് രണ്ടു വരെ പ്രവർത്തിക്കാം. ഉത്തരവിൽ അനുവദിച്ചിട്ടുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ഓട്ടോറിക്ഷകളും ടാക്സികളും സർവീസ് നടത്താൻ പാടില്ല.
കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് ജോലി ചെയ്യുന്നവരും കണ്ടെയ്ൻമെന്റ് സോണിനുള്ളിൽ അനുവദനീയമായ ജോലികൾക്ക് ഹാജരാകേണ്ടവരും സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡോ സ്ഥാപന മേലധികാരിയുടെ കത്തോ ഹാജരാക്കണം.
അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കൊഴികെ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ വാഹന ഗതാഗതം അനുവദിക്കില്ല. ഗർഭിണികൾക്കും പത്തു വയസിൽ താഴെയുള്ള കുട്ടികൾക്കും വയോജനങ്ങൾക്കും അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കൊഴികെയുള്ള യാത്രകൾക്ക് നിരോധനമുണ്ട്.
ജീവനക്കാർക്കും തൊഴിലാളികൾക്കും താമസ സൗകര്യമുള്ള ഫാക്ടറികൾക്കും വ്യവസായിക യൂണിറ്റുകൾക്കും ഉത്തരവിലെ സമയനിയന്ത്രണങ്ങൾ ബാധകമല്ലാതെ പ്രവർത്തിക്കാം.മറ്റു സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ ഒഴിവാക്കുന്നതിന് അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് ഉത്തരവിലെ സമയക്രമം പാലിച്ച് പ്രവർത്തിക്കാം.
സംസ്കാരവും മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങളും ഒഴികെയുള്ള ഒരു ചടങ്ങുകളും നടത്താൻ പാടില്ല. സംസ്കാരത്തിനും വിവാഹത്തിനും പരമാവധി 20 പേരെയേ പങ്കെടുക്കാൻ പാടുള്ളൂ.