നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് വ്യാപനം രൂക്ഷമാക്കിയേക്കും ! വന്നു പോയവര്‍ക്ക് വീണ്ടും വരാന്‍ സാധ്യത;വരും ദിവസങ്ങളില്‍ കോവിഡ് കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ…

കോവിഡ് വാക്‌സിന്‍ എത്തി, ഇനി പേടിക്കേണ്ട ധാരണയിലാണ് പലരും മുമ്പോട്ടു പോകുന്നത്. ഒരിക്കല്‍ ബാധിച്ചവര്‍ക്ക് വീണ്ടും ബാധിക്കില്ലെന്ന തെറ്റിദ്ധാരണയും പലര്‍ക്കുമുണ്ട്.

എന്നാല്‍ രോഗം വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നാണ് ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. രണ്ട് ഡോസും സ്വീകരിച്ച് രണ്ടാഴ്ചകൂടി പിന്നിട്ടാലേ വാക്സിന്റെ ഫലപ്രാപ്തി വ്യക്തമാകൂ.

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കുത്തിവയ്പ്പുതന്നെ മന്ദഗതിയിലാണു നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസ്ഥ കൂടുതല്‍ വഷളാക്കുമെന്നാണു വിദഗ്ധരുടെ നിഗമനം.

സിനിമാ തീയറ്ററുകളുടെ പ്രവര്‍ത്തനം അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. അടഞ്ഞ അന്തരീക്ഷത്തില്‍ ഒന്നിടവിട്ട് ഇരിക്കുന്നതുപോലും അപകടകരമാണ്.

ബാറുകള്‍ തുറന്നതും ബസുകളില്‍ തിങ്ങിനിറഞ്ഞ് ആളുകള്‍ സഞ്ചരിക്കുന്നതും വൈറസ് വ്യാപനത്തിന് അനുകൂലമാണ്. പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും ഓരോ സര്‍വീസിനുശേഷവും വാഹനങ്ങള്‍ അണുമുക്തമാക്കണമെന്ന നിര്‍ദേശം കൃത്യമായി പാലിക്കപ്പെടുന്നില്ല.

നിലവില്‍ ആകെ രോഗികളില്‍ 70% കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്.

ദേശീയതലത്തില്‍ എറണാകുളം രണ്ടാംസ്ഥാനത്തും കോഴിക്കോട് മൂന്നാംസ്ഥാനത്തുമാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയാണു രോഗവ്യാപനത്തിനു കാരണമെന്നാണു കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞതെങ്കിലും മുംബൈ, ചൈന്നെ, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ വന്‍നഗരങ്ങളില്‍ ജനസാന്ദ്രത അധികമായിട്ടും രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് ഈ അഭിപ്രായത്തെ തള്ളിക്കളയാന്‍ കാരണമാകുന്നു.

വിനോദസഞ്ചാരമേഖലകള്‍ തുറന്നുകൊടുത്തതോടെ കുടുംബസമേതമുള്ള ഉല്ലാസയാത്രകള്‍ വന്‍തോതില്‍ വര്‍ധിച്ചതും രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കനത്ത വെല്ലുവിളിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കോവിഡ് വ്യാപനം കൂട്ടുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

Related posts

Leave a Comment