![](https://www.rashtradeepika.com/library/uploads/2020/12/vaccine-covid.jpg)
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതു സംബന്ധിച്ച് ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നിർമിക്കുന്ന വാക്സിൻ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്സിനുകൾ പോലെ ഫലപ്രദമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് മുക്തരായവരും വാക്സിൻ സ്വീകരിക്കുന്നത് ഉചിതമാണ്. കാരണം ഇതിന് ശക്തമായ രോഗപ്രതിരോധ ശേഷി വികസിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് രോഗപ്രതിരോധത്തിനുള്ള ആന്റിബോഡി വികസിക്കുക.
വാക്സീൻ സ്വീകരിക്കണമെന്നത് നിർബന്ധമാണോ, ആന്റിബോഡികൾ വികസിക്കാൻ എത്ര സമയമെടുക്കും, കോവിഡ് മുക്തർ വാക്സീൻ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
കോവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോയെന്ന് വ്യക്തികൾക്ക് തീരുമാനിക്കാം. എന്നാൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയാനും സ്വയം പ്രതിരോധശേഷി ആർജിക്കാനും വാക്സിൻ സ്വീകരിക്കുന്നത് നല്ലതാണ്. വാക്സീൻ പരീക്ഷണങ്ങൾ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം പറയുന്നു.
വാക്സീൻ സ്വീകരിക്കുമ്പോൾ പനി, വേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. അങ്ങനെയുണ്ടായാൽ അതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്സീനെടുക്കുന്നയാൾക്ക് റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.
വാക്സീൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകുമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.