എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി വി.പി ജോയ് അടിയന്തര യോഗം വിളിച്ചു.
ഡിജിപിയും കളക്ടർമാരും ഡിഎംഒ മാരും പങ്കെടുക്കുന്ന യോഗം രാവിലെ ആരംഭിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായ സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.
സംസ്ഥാനത്ത് കോവിഡ് വാക്സിന് രൂക്ഷമായ ക്ഷാമമാണ് അനുഭവിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്.
മേയ് ഒന്നുമുതൽ 18 വയസിനു മുകളിലുള്ളവർ കൂടി വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ അടിയന്തരമായി 10 ലക്ഷത്തോളം ഡോസ് വാക്സിൻ എങ്കിലും വേണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും.
കൂടുതൽ നിയന്ത്രണം
ഇന്നത്തെ യോഗത്തിനു ശേഷമായിരിക്കും വിവിധ ജില്ലകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും സുരക്ഷാക്രമീകരണങ്ങളും സംബന്ധിച്ചു തീരുമാനം ഉണ്ടാവുക.
ആൾക്കൂട്ടം ഉണ്ടാവുന്ന പരിപാടികൾ എല്ലാം പൂർണമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇതിനകം സർക്കാർ എടുത്തിട്ടുണ്ട്.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടരുന്നത് ഇന്നത്തെ യോഗം ഗൗരവമായി ചർച്ചചെയ്യും.
പിഴ കൂട്ടാൻ നീക്കം
കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ പിഴശിക്ഷ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള കൂടുതൽ നടപടികളെ കുറിച്ചും യോഗം ചർച്ച ചെയ്യുന്നുണ്ട്.
നിയമലംഘനങ്ങളുടെ എണം വർധിച്ചാൽ പിഴ ശിക്ഷ വർധിപ്പിക്കുന്നതിനെപ്പറ്റി പോലീസ് നിർദേശം മുന്നോട്ടു വയ്ക്കും.
നിലവിൽ പലേടത്തും വാക്സിൻ ക്ഷാമം രൂക്ഷമാണ് ആണ്. സംസ്ഥാനത്ത് 1200 വാക്സിനേഷൻ ക്യാന്പുകളാണ് ഉണ്ടായിരുന്നത്.
അതിൽ ഇരുനൂറോളം ക്യാന്പുകളിൽ മാത്രമാണ് ഇപ്പോൾ വാക്സിനേഷൻ നടക്കുന്നത്. തലസ്ഥാന ജില്ലയിൽ മാസ് വാക്സിനേഷൻ ക്യാമ്പ് നടക്കുന്ന ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് വാക്സിനേഷൻ മുടങ്ങി.
രണ്ടാം ഡോസ് എടുക്കാൻ വന്നവർക്കുപോലും വാക്സിനേഷൻ എടുക്കാതെ തിരിച്ചു പോകേണ്ടി വന്നു.
തിരുവനന്തപുരം ജില്ലയിൽ ഇരുനൂറോളം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ക്യാന്പ് നടന്നുകൊണ്ടിരുന്നത്. എന്നാൽ ഇന്ന് അത് മുപ്പത് കേന്ദ്രങ്ങളിൽ മാത്രമാണ്.
കർഫ്യൂ ഇന്നു മുതൽ
അതേസമയം, ഇന്നു മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യു ആരംഭിക്കും.
കളക്ടർമാർ ഇന്നത്തെ യോഗത്തിൽ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ക്രിട്ടിക്കൽ കണ്ടൈയ്ൻമെന്റ് സോണുകൾ കണ്ടെത്തി അവിടങ്ങൾ അടച്ചിടാനുള്ള തീരുമാനം ഉണ്ടായേക്കും. ചികിത്സയ്ക്കു പോകുന്നവർക്കു കർഫ്യൂവിൽ ഇളവ് ലഭിക്കും.