
ജിബിൻ കുര്യൻ
കോട്ടയം: തിരുവനന്തപുരത്ത് പ്രായം കുറഞ്ഞ മേയറെയും പത്തനംതിട്ട അരുവാപ്പുലത്തു പ്രായം കുറഞ്ഞ വനിതാ പഞ്ചായത്ത് പ്രസിഡന്റിനെയും തെരഞ്ഞെടുത്തതു വലിയ ജനപ്രീതി നേടി എന്നതു കണക്കിലെടുത്തു നിയമസഭാ സ്ഥാനാർഥിപട്ടികയിലും എതിരാളികളെ ഞെട്ടിക്കാൻ സിപിഎം നീക്കം.
പ്രമുഖരെ ഇറക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാൻ തീരുമാനിച്ചത്.
രാഷ്ട്രീയത്തിനപ്പുറം കല, സാംസ്കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരെ നേരിൽ കണ്ടു സിപിഎം സംസ്ഥാന നേതാക്കൾ ചർച്ച തുടങ്ങി. പുതുമുഖങ്ങൾക്കും വനിതകൾക്കും യുവതീയുവാക്കൾക്കും സ്ഥാനാർഥി പട്ടികയിൽ ഇടം നൽകാനാണ് സിപിഎം നീക്കം.
ഏതു തെരഞ്ഞെടുപ്പു കാലത്തും ഉയരുന്ന പേരാണ് നടൻ മമ്മൂട്ടിയുടേത്. കൈരളി ടിവിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടിയെ ഇത്തവണയും രംഗത്തിറക്കാൻ ശ്രമിക്കും. പ്രളയം, കോവിഡ് പ്രതിരോധ രംഗത്തു ശ്രദ്ധേയ നിർദേശങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുരളി തുമ്മാരക്കുടിയാണ് മറ്റൊരാൾ.
മാധ്യമ രംഗം
കഴിഞ്ഞ തവണ മാധ്യമ മേഖലയിൽനിന്ന് വീണ ജോർജിനെയും എം.വി. നികേഷ്കുമാറിനെയുമാണ് സ്ഥാനാർഥിയാക്കിയത്. ഇതിൽ നികേഷ് പരാജയപ്പെട്ടു. ഇത്തവണയും നികേഷിനെ കണ്ണൂരിലെ പ്രമുഖ മണ്ഡലത്തിലേക്കു പരിഗണിക്കുന്നു.
മാധ്യമ മേഖലയിൽനിന്നു ടി.എം. ഹർഷനെയും പരിഗണിക്കുന്നു. ഇടുക്കി പൂപ്പാറ സ്വദേശിയായ ഹർഷനെ മന്ത്രി മണിയുടെ മണ്ഡലമായ ഉടുന്പൻചോല ഉൾപ്പെടെയുള്ള മണ്ഡലത്തിലേക്കാണു പരിഗണിക്കുന്നത്.
ടൂറിസം മേഖല
ടൂറിസം മേഖലയിൽനിന്നു ബോബി മാത്യു സോമതീരം, ഉത്തരവാദിത്വ ടൂറിസം രംഗത്തു കേരളത്തെ ലോകത്തിൽ ഒന്നാമതെത്തിച്ച കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, അബാദ് ഗ്രൂപ്പ് ചെയർമാൻ റിയാസ് അഹമ്മദ്, എംഇഎസ് നേതാവ് ഫസൽ ഗഫൂർ, പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ വൈദികൻ എന്നിവരും പരിഗണന പട്ടികയിൽ ഇടം തേടിയിട്ടുണ്ട്.
അന്തരിച്ച ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകനെയാണ് ചവറ സീറ്റിൽ പരിഗണിക്കുന്നത്. എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിനെയും സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്.
മുഖ്യമന്ത്രിയുടെ കേരള പര്യടനം കോട്ടയത്ത് എത്തിയപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു സുപ്രധാന നിർദേശങ്ങൾ സാബു തോമസ് സമർപ്പിച്ചിരുന്നു.
സിനിമാ രംഗം
സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, ചെറിയാൻ ഫിലിപ്പ്, ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രമുഖൻ തുടങ്ങിയവരും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്.
കണ്ണൂർ, ഇരിക്കൂർ, തിരുവനന്തപുരം, അരുവിക്കര, നേമം, പൂഞ്ഞാർ, പാലക്കാട്, മണ്ണാർക്കാട്, തിരൂർ, വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം, മങ്കട, വണ്ടൂർ , പെരിന്തൽ മണ്ണ, ഏറനാട്, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, പേരാവൂർ, അഴീക്കോട്, ഇരിക്കൂർ, മഞ്ചേശ്വരം, കാസർഗോഡ്, വടക്കാഞ്ചേരി, തൃക്കാക്കര , കളമശേരി, പിറവം, കോട്ടയം, പുതുപ്പള്ളി, അരൂർ മണ്ഡലങ്ങളിലാണ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
ഈ ആഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങൾ 140 മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മറ്റികൾക്ക് രൂപം നൽകും. ഇതിനു ശേഷം സ്ഥാനാർഥി നിർണയ ചർച്ചകൾ വേഗത്തിലാക്കും.
സിപിഎമ്മിനു പുറമേ സിപിഐയും പൊതു സ്വതന്ത്രരായ, പാർട്ടിയുമായി ആഭിമുഖ്യം പുലർത്തുന്നവരെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നുണ്ട്. സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവരെയാണ് സിപിഐ പരിഗണിക്കുന്നത്.