കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച ” നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന വികസന രേഖയിൽ ചർച്ച തുടങ്ങി. നാളെ ഉച്ചവരെയാണ് ചർച്ച. വികസന രേഖ അംഗീകരിച്ചാൽ പതിറ്റാണ്ടുകളായി സിപിഎം രാജ്യത്താകമാനം പിന്തുടർന്ന പ്രത്യയശാസ്ത്രത്തിന് അവസാനമാകും.
വികസനം നടപ്പിലാക്കാൻ ഇനി സിപിഎമ്മിന് പ്രത്യയശാസ്ത്രം ബാധ്യതയാകില്ല. പിണറായി വിജയന്റെ പുതുവഴികളെ ചൈനാ മോഡൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിക്ഷേപങ്ങൾക്ക് തുറന്ന വാതിൽ നയമാണ് വികസനരേഖയിൽ സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ, നയരേഖയിൽ ജനവിരുദ്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. എഡിബി ഉൾപ്പെടെയുള്ള വായ്പകളെയും വിദേശനിക്ഷേപങ്ങളെയും എതിർത്ത എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വകാര്യവത്കരണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നയരേഖ പിണറായി വിജയൻ അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.
വിദേശ നിക്ഷേപത്തെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഒന്നാണ് സിപിഎം. എന്നാൽ, എറണാകുളം സമ്മേളനത്തിൽ തുടക്കമിട്ട വികസനകാര്യത്തിലുള്ള സിപിഎമ്മിന്റെ ഭാഗിക നയംമാറ്റം കൊല്ലം സമ്മേളനത്തിൽ പൂർണതയിലേക്ക് എത്തിയിരിക്കുകയാണ്.
വികസനകാര്യത്തിൽ വിട്ടുവീഴ്ചകളാകാം എന്നായിരുന്നു കഴിഞ്ഞ സമ്മേളനത്തിൽ സിപിഎമ്മിന്റെ നിലപാട്. എന്നാൽ, വികസനകാര്യത്തിൽ ഒരു തടസവും വരാൻ പാടില്ലെന്നും ഇതിനായി സർക്കാരിന്റെ നിയമങ്ങൾ ഉൾപ്പെടെ പരിഷ്കരിക്കുന്ന നയമാണ് പുതുവഴികളിൽ നടപ്പിലാക്കാൻ പോകുന്നത്.
എന്നാൽ, വികസനരേഖയിൽ പറയുന്ന കാര്യങ്ങൾ വെറും നിർദേശങ്ങൾ മാത്രമാണെന്നാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പ്രത്യക വിഭാഗങ്ങളിലാക്കി ഫീസ് ചുമത്തണം, വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്കുക തുടങ്ങിയ വിവാദ നിർദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഇത് എത്രത്തോളം പ്രതിനിധികൾക്ക് സ്വീകാര്യമാണെന്ന് ചർച്ചയിൽ അറിയാം. ചർച്ചയിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പുതുവഴികളുടെ പൂർണരൂപം പുറത്തു വരികയുള്ളൂ.
റെനീഷ് മാത്യു