മാവേലിക്കര: അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകനു ജീവപര്യന്തം തടവും 10,000 രൂപ പിഴയും. ചെങ്ങന്നൂർ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ (65) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ പ്രേമചന്ദ്രനെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജോണി സെബാസ്റ്റ്യൻ ജീവപര്യന്തം തടവിന് വിധിച്ചത്.
2015 ഒക്ടോബർ 23ന് രാവിലെ ആറിന് ഇവരുടെ വീട്ടുമുറ്റത്തെ കിണറിനു സമീപമായിരുന്നു സംഭവം. പ്രേമചന്ദ്രൻ പതിയിരുന്ന് ഭാസുരാംഗിയെ കോടാലികൊണ്ടു കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
ശ്രീധരനും പ്രേമചന്ദ്രന്റെ സഹോദരങ്ങളായ ശ്രീകാന്ത്, ശ്രീകുമാരി, ശ്രീദേവി എന്നിവരും സാക്ഷികളായി.സ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ച് പ്രേമചന്ദ്രൻ ഭാസുരാംഗിയോട് സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നായിരുന്നു സാക്ഷിമൊഴി.
പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്നാൽ കൃത്യം നടന്ന സമയത്ത് പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നില്ലെന്നു പ്രോസിക്യൂഷൻ തെളിയിച്ചു.
പ്രേമചന്ദ്രൻ ഭാസുരാംഗിയെ നേരത്തേ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സന്തോഷ്, എസ്. സോളമൻ എന്നിവർ ഹാജരായി.