ഷൂട്ടിംഗിന്റെ സമയത്തു തന്നെ എല്ലാവരും ചിരിയായിരുന്നു, പിന്നീട് തിയറ്ററിലും, ദാമുവിനെക്കണ്ട് അതേ ചിരി മുഴങ്ങിക്കേട്ടു; ട്രോളന്മാരുടെ ഇഷ്ടക്കാരനായ ദശമൂലം ദാമു എന്ന കഥാപാത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് പറയുന്നു

അടുത്തകാലം വരെ മലയാളി ട്രോളന്മാരുടെ ഇഷ്ട കഥാപാത്രം മണവാളനും രമണനുമൊക്കെയായിരുന്നു. എന്നാല്‍ ഏതാനും നാളുകളായി അവര്‍ ആരാധിക്കുന്ന ട്രോള്‍ മുഖം ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റേതാണ്.

2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായിരുന്ന ദാമു വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ട്രോളുകളിലടക്കം ദാമു സിനിമയേക്കാള്‍ ഹിറ്റായപ്പോള്‍ ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കുമെന്ന് സംവിധായകന്‍ ഷാഫിയും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ദാമുവിന്റെ പിറവി എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ദാമുവിന്റെ പിറവിയെക്കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

അത് തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതിത്തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരത്തിലൊരാള്‍ വേണമായിരുന്നു.

എന്റെ നാട്ടുമ്പുറത്തും കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജ ചട്ടമ്പികളെ എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്‍മാര്‍. അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്ന മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും.

അങ്ങനെ ഓര്‍ത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവര്‍ക്കും ഇഷ്ടമായി. ഈ വില്ലന്‍മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോള്‍ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി.

അങ്ങനെയാണ് ആ പേര് നല്‍കിയത്. സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റില്‍ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും എത്തി.

Related posts