കാഠ്മണ്ഡു: അനുമതിയില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാനൊരുങ്ങിയ പർവതാരോഹകൻ പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനായ റയാൻ ഷീൻ ഡാവിയാണ് പിടിയിലായത്. 8848 മീറ്റർ ഉയരമുള്ള എവറസ്റ്റിന്റെ ബേസ് ക്യാന്പിൽ എത്തിയപ്പോഴാണ് ഇയാൾ അധികൃതരുടെ കണ്ണിൽപ്പെടുന്നതും പിടിയിലാകുന്നതും. ഈസമയം 6400 മീറ്റർ (21000 അടി) ഉയരത്തിലായിരുന്നു ഡാവി.
നേപ്പാൾ വഴിയാണ് ഡാവി എവറസ്റ്റ് കയറിത്തുടങ്ങിയത്. എവറസ്റ്റിലേക്ക് പോകുന്നവർ സഹായത്തിന് പ്രദേശവാസിയായ ഒരു ഷെർപ്പയെയും കൂട്ടാറുണ്ട്. കൂടാതെ, വിദേശികൾ മല കയറുന്നതിന് 11000 ഡോളർ അടച്ച് പാസും അനുമതിയും വാങ്ങണം. ഇതൊന്നുമില്ലാതെയായിരുന്നു ഡാവിയുടെ മലകയറ്റം.
പിടിയിലായ ഡാവിയുടെ പാസ്പോർട്ട് നേപ്പാൾ അധികൃതർ കണ്ടുകെട്ടുകയും 22000 ഡോളർ ഇയാൾക്കു പിഴയിടുകയും ചെയ്തു. കൂടാതെ, അഞ്ച് വർഷത്തേക്ക് ഇയാൾക്ക് നേപ്പാളിലേക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്.