മൂന്നു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡില്‍ ഉപേക്ഷിച്ചു

babyകോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് തോലംകുളത്ത് ചിറയ്ക്കു സമീപം ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ഏഴോടെയാണ് നാട്ടുകാരില്‍ ചിലര്‍ റോഡില്‍ കവര്‍ കണ്ടത്. കവര്‍ പരിശോധിച്ചപ്പോഴാണ് മാംസ പിണ്ഡമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടത്. ഉടന്‍ പുത്തന്‍കുരിശ് പോലീസില്‍ വിവരം അറിയിച്ചു.

എസ്‌ഐ കെ.പി. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കവര്‍ കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ നല്കിയ മൊഴിയെ തുര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ മൂന്നു മാസം പ്രായമാണ് കവറില്‍ കണ്ടെത്തിയ ശിശുവിന്റെതെന്നാണ് പ്രാഥമിക നിഗമനം. ഭ്രൂണഹത്യ ചെയ്ത ശേഷം ഉപേക്ഷിച്ചതകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രിയില്‍ അനധികൃതമായി നടത്തിയ ഭ്രൂണ ഹത്യയും അന്വേഷിക്കും. ആശുപത്രി മാലിന്യങ്ങള്‍ മാറ്റുന്ന സ്വകാര്യ ഏജന്‍സി വാഹനത്തില്‍ നിന്നും വീണതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്. ജില്ലായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഭ്രൂണ ഹത്യകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കാന്‍ ഇതിനോടകം ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്കിയതായി പോലീസ് അറിയിച്ചു. ശിശുവിന്റെ മൃതദേഹം പോലീസ് സര്‍ജന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം കേസന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി.കെ. ബിജുമോന്‍ പറഞ്ഞു.

Related posts