സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസം ജീവിച്ചയാൾ മരിച്ചനിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ

partha_2102

കോൽക്കത്ത: സഹോദരിയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസം ജീവിച്ച മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കോൽക്കത്തിലെ വീട്ടിലാണ് പാർഥ ഡേ എന്ന നാൽപ്പത്തഞ്ചുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ കുറേ കാലമായി പാർഥ കഴിഞ്ഞിരുന്നത് ഈ അപ്പാർട്ട്മെന്‍റിലായിരുന്നു. ഇദ്ദേഹം ജീവനൊടുക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിനു തൊട്ടടുത്തുനിന്ന് പെട്രോൾ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. ചികിത്സയിൽ കഴിഞ്ഞിരുന്ന മാനസിക ആരോഗ്യ കേന്ദ്രത്തിൽനിന്ന് രണ്ടു മാസം മുന്പാണ് പാർഥ വീട്ടിലേക്ക് തിരികെ എത്തിയത്.

2015 ജൂണിൽ സമാനമായ സാഹചര്യത്തിലാണ് റോബിൻസണ്‍ സ്ട്രീറ്റിലെ വീട്ടിൽ പാർഥ ഡേയുടെ അച്ഛൻ അരബിന്ദോയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. അന്ന് അരബിന്ദ ഡേയുടെ മൃതദേഹത്തിനൊപ്പം സഹോദരി ദേബ്ജാനിയുടെ ആറുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടവും പോലീസ് കണ്ടെടുത്തു. ഈ മൃതദേഹങ്ങൾക്കരികെ പോലീസ് കണ്ടെത്തിയ പാർഥയെ പിന്നീട് ചോദ്യം ചെയ്യലുകൾക്കുശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഇവിടെനിന്നു തിരിച്ചെത്തി രണ്ടു മാസത്തിനുശേഷമാണ് പാർഥയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൗസ് ഓഫ് ഹൊറർസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്.

Related posts