ന്യൂഡൽഹി: എഴുപതംഗ ഡൽഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴുമുതൽ ആരംഭിച്ചു. വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നീളും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ ആംആദ്മി-ബിജെപി-കോൺഗ്രസ് ത്രികോണമത്സരത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാർട്ടി ഡൽഹിയിൽ അധികാരം പിടിച്ചത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത്തവണത്തെ മത്സരം അഭിമാനപോരാട്ടമാണ്. 70 മണ്ഡലത്തിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
1.56 കോടി വോട്ടർമാർ വിധിയെഴുതും. ഇതിൽ 83.76 ലക്ഷം വോട്ടർമാർ പുരുഷന്മാരും, 72.36 ലക്ഷം സ്ത്രീകളും, 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്ന 13,766 പോളിംഗ് ബൂത്തുകളിൽ 3,000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അധികാരത്തിലെത്തിയാൽ വമ്പൻ വാഗ്ദാനങ്ങളാണു പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്. സൗജന്യങ്ങളും ഇളവുകളുമാണു പ്രകടനപത്രികകളുടെ മുഖമുദ്രകൾ. നികുതി അടയ്ക്കാത്ത സ്ത്രീകൾക്ക് മാസം 21,000 രൂപ നൽകുമെന്നതാണ് എഎപിയുടെ പ്രധാന വാഗ്ദാനം. സ്ത്രീകൾക്കു സൗജന്യ ബസ് യാത്രയടക്കമുള്ള വാഗ്ദാനങ്ങൾ വേറെ.
മഹിള സമൃദ്ധി യോജനയിലൂടെ മാസം 2,500 രൂപയാണു ബിജെപി വാഗ്ദാനം. സാമ്പത്തികമായി പിന്നാക്കമുള്ള പെൺകുട്ടികളുടെ വിവാഹത്തിന് 50,000 രൂപ, ഗർഭിണികൾക്ക് 21,000 രൂപയും സൗജന്യ കാൻസർ പരിശോധനകളും തുടങ്ങിയവയും പട്ടികയിലുണ്ട്.
തൊഴിൽരഹിതരായ സ്ത്രീകൾക്കു പ്യാരി ദീദി യോജന വഴി 2,500 രൂപയാണു കോൺഗ്രസിന്റെ വാഗ്ദാനം. ഓരോ കുടുംബത്തിനും 500 രൂപയ്ക്ക് എൽപിജി സിലിണ്ടറും പഞ്ചസാര, അരി, പാചക എണ്ണ എന്നിവ അടങ്ങിയ റേഷൻ കിറ്റുകളും നൽകും. സർക്കാർ ജോലികളിൽ 33 ശതമാനം സംവരണവും സ്ത്രീ സുരക്ഷയ്ക്കായി 181 ഹെൽപ് ലൈൻ നമ്പർ പുനഃസ്ഥാപിക്കുമെന്നും പാർട്ടി പറയുന്നു.