തിരുവനന്തപുരം: ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന 2021-ലെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡ് പ്രഖ്യാപിച്ചു.
ഏകലവ്യ അവാർഡ്, അഭിമന്യു അവാർഡ്, ജനറൽ അവാർഡുകൾ തുടങ്ങിയ വിഭാഗത്തിൽനിന്നായി കേരളത്തിൽ നിന്ന് അഞ്ചു പേർ പുരസ്കാരത്തിന് അർഹരായി.
ഏയ്ഞ്ചൽ മരിയ ജോണ്‍ (തൃശൂർ) -ഏകലവ്യ അവാർഡിനും ഷാനിസ് ടി.എൻ. അബ്ദുള്ള (കോഴിക്കോട്) -അഭിമന്യു അവാർഡിനും തെരഞ്ഞെടുക്കപ്പെട്ടു.
കെ.എൻ. ശിവകൃഷ്ണൻ (വയനാട്), കെ. ശീതൾ ശശി (കണ്ണൂർ), എൻ. ഋതുജിത് (മലപ്പുറം) എന്നിവർ ജനറൽ അവാർഡുകളും കരസ്ഥമാക്കി.
മെഡലിനും അവാർഡുകൾക്കും പുറമേ സ്പെഷൽ അവാർഡിന് എഴുപത്തി അയ്യായിരം രൂപയും ജനറൽ അവാർഡിന് നാൽപതിനായിരം രൂപയുമാണ് ദേശീയ ബഹുമതിക്ക് നൽകുന്നത്.
കൂടാതെ അർഹത നേടിയ കുട്ടികളുടെ സ്ക്കൂൾ വിദ്യാഭ്യാസം, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും.
ഏയ്ഞ്ചൽ മരിയ ജോണ്‍
കനാൽ വെള്ളത്തിൽ അകപ്പെട്ട മൂന്നു വയസുകാരന് പുതുജീവൻ നൽകി രക്ഷപ്പെടുത്തിയതിനാണ് രാമവർമപുരം മണ്ണത്തു ജോയ് ഏബ്രഹാമിന്റെയും ലിദിയയുടെയും മകളായ ഏയ്ഞ്ചൽ മരിയ ജോണ്‍ അവാർഡിന് അർഹയായത്.
കുഞ്ഞിനെ രക്ഷിക്കാനായി കനാലിൽ എടുത്തു ചാടിയ ഏയ്ഞ്ചൽ കുഞ്ഞിനെ തോളിലിട്ട് കരയിൽ എത്തിക്കുകയായിരുന്നു .തൃശൂർ ദേവമാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.
ഷാനിസ് അബ്ദുള്ള
വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽനിന്ന് പിഞ്ചു ബാലികയെ അതിസാഹസികമായി രക്ഷപ്പെടുത്തിയതിനാണ് കോഴിക്കോട് കടമേരി സ്വദേശി ഷാനിസ് അബ്ദുള്ള അവാർഡിന് അർഹനായത് .
അബ്ദുൽ അസീസിന്റെയും സുഹറയുടെയും മകനാണ് ഷാനിസ്. കടമേരി മാപ്പിള യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി യാണ് ഷാനിസ്.
കെ.എൻ. ശിവകൃഷ്ണൻ
പത്താംക്ലാസുകാരനായ ശിവകൃഷ്ണൻ മനോധൈര്യംകൊണ്ട് രക്ഷപ്പെടുത്തിയത് ഒരു ജീവനായിരുന്നു.
പുഴയിലെ കയത്തിൽ മുന്നൂപേർ മുങ്ങിത്താഴ്ന്നപ്പോൾ ഇവരെ രക്ഷിക്കാൻ ശിവകൃഷ്ണൻ പുഴയിലേക്ക് എടുത്തു ചാടുകയും മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ഒരു കുട്ടിയുടെ മുടിയിൽ പിടിച്ചു കരയിലെത്തിക്കുകയും ചെയ്തതിനാണ് തലപ്പുഴ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ശിവകൃഷ്ണൻ പുരസ്കാരത്തിനർഹനായത്.
വയനാട് മാനന്തവാടിയിൽ തലപ്പുഴ കുരണാലയത്തിൽ ലതയുടെയും പരേതനായ പ്രേംകുമാറിന്റെയും മകനാണ് ശിവകൃഷ്ണൻ.
കെ. ശീതൾ ശശി
കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ ജീവൻ രക്ഷിച്ചതിനാണ് ശീതൾ ശശി അവാർഡിന് അർഹയായത്.
കുളക്കരയിൽ ഉണ്ടായിരുന്ന, കുട്ടികൾ നീന്താൻ ഉപയോഗിച്ചിരുന്ന ഫ്ളോട്ടിംഗ് കന്നാസുകൾ കൊണ്ടുവന്ന് മൂവരേയും രക്ഷിക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി പുതൂർക്കുന്നിലെ പാറയിൽ ഹൗസിൽ ശശി-ഷീജ ദന്പതികളുടെ മകളാണ് ശീതൾ ശശി.
കടന്നപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
എൻ. ഋതുജിത്ത്
കമ്പിയിൽ കുരുങ്ങി തളപ്പ് താഴേക്കു പതിച്ചതോടെ തെങ്ങിൻ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ സമയോചിത ഇടപെടലിലൂടെ താഴെ എത്തിച്ചതിനാണ് അരിയല്ലൂർ എംവിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഋതുജിത്ത് അവാർഡിന് അർഹനായത്.
അരിയല്ലൂർ നമ്പാല സുനിൽകുമാർ-ഷിജില ദന്പതികളുടെ മകനാണ്.