അന്ന് ഇന്നത്തെപ്പോലെ വിവരദോഷികള്‍ ഇല്ലാതിരുന്നതിനാല്‍ എംടിയെ ആരും സ്ത്രീ വിരുദ്ധന്‍ എന്ന് വിളിച്ചില്ല! അങ്ങനെ പറയുന്ന മണ്ടന്മാരുടെ ചെവിയ്ക്കാണ് പിടിക്കേണ്ടത്; സംവിധായകന്‍ രഞ്ജിത്ത് പറയുന്നു

ഇന്ന് പലരും ആരോപിക്കുന്നതുപോലെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരില്‍ അഭിനേതാവിനെയോ തിരക്കഥാകൃത്തിനെയോ വിമര്‍ശിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്.

സിനിമ പാരഡിസോ ക്ലബുമായുള്ള അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ സംഭാഷണങ്ങള്‍ കഥാപാത്രത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉണ്ടാകുന്നതാണെന്നും അത് എഴുത്തുകാരന്റെ കാഴ്ചപ്പാടാണെന്നും രാഷ്ട്രീയമാണെന്നും വിലയിരുത്തുന്നത് മണ്ടത്തരമാണെന്നും രഞ്ജിത്ത് പറഞ്ഞു.

‘വടക്കന്‍ വീരഗാഥയിലെ ചന്തു സ്ത്രീകളെ കുറിച്ച് പറയുന്ന സംഭാഷണം എം.ടിയ്ക്ക് സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടാണെന്ന് പറയുന്ന മണ്ടന്മാരുടെ ചെവിക്കാണ് ആദ്യം പിടിക്കേണ്ടത്. ചന്തു ജനിച്ചു വളര്‍ന്ന സാഹചര്യം, സ്ത്രീകളില്‍ നിന്ന് അയാള്‍ നേരിട്ട വഞ്ചന, ബന്ധുക്കളില്‍ നിന്നുള്ള അവഗണന അതെല്ലാമാണ് അയാളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. അന്ന് ഈ കാലത്തെപ്പോലെ അധികം വിവരദോഷികള്‍ ഇല്ലാത്തത് കൊണ്ട് എം.ടിയെ ആരും സ്ത്രീവിരുദ്ധന്‍ എന്ന് വിളിച്ചില്ല’ രഞ്ജിത്ത് പറഞ്ഞു.

എന്റെ തന്നെ ആറാം തമ്പുരാന്‍, രാവണപ്രഭു എന്നീ സിനിമകളിലെ ചില സംഭാഷണങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നെ മനസിലാക്കിയിട്ടുള്ളവരും സിനിമയെ സിനിമയായി തന്നെ ഉള്‍ക്കൊള്ളുന്നവരും അത് കാര്യമായി എടുത്തിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

Related posts