തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാൻ 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 455 കടബാധ്യതകൾ എഴുതിത്തള്ളാനുള്ള തുകയാണ് കാസർഗോഡ് ജില്ല കളക്ടർക്ക് അനുവദിച്ച് ഉത്തരവായത്.
എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ചേർന്ന യോഗത്തിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ദുരിതബാധിതരുടെ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകൾക്കായി 2,17,38,655 രൂപ കാസർഗോഡ് ജില്ലാ കളക്ടർക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതൽ മൂന്നു ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.