കോഴിക്കോട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവം.
പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ പ്രമുഖരുടെ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചാണ് ഇത്തരം സംഘം പണം തട്ടുന്നത്.
മാധ്യമപ്രവർത്തകനായ എ.സജീവന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞ ദിവസം ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ തട്ടിപ്പിനിരയാകുകയും ചെയ്തു.
തന്റെ പേരില്‍ ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതോടെയാണ് പലരും ഇക്കാര്യം അറിഞ്ഞത്. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതായും എ.സജീവന് പറഞ്ഞു.
നിലവില്‍ ഫേസ്ബുക്ക് സുഹൃത്തുക്കളായ പലര്‍ക്കും വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയതിനാലാണ് സംശയം തോന്നി തന്നെ ബന്ധപ്പെട്ടത്.
ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നവരുമായി ഉടന്‍ തന്നെ ചാറ്റ് നടത്തി അത്യാവശ്യമായി പണം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
വലിയ സംഖ്യ ചോദിച്ച് അത്രയും ഇല്ലെന്ന് പറഞ്ഞാല്‍ ഉള്ള തുക ഗൂഗിള്‍ പേ വഴി അയയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഗള്‍ഫിലുള്ള സുഹൃത്ത് അബ്ദുൾസലിം ഇങ്ങനെ കബളിപ്പിക്കപെട്ടതായി എ.സജീവന് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
030001521211 എന്ന അക്കൗണ്ട് നമ്പറിലേക്ക് (ഐഎഫ്എസ്സി- ഐസിഐസി 0003000) 18,000 രൂപ അയച്ചുകൊടുത്തതായി അബ്ദുൾ സലീം അറിയിക്കുകയായിരുന്നു. ഇതുപോലെ എത്രപേര്‍ക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയില്ല.
ഹൈക്കോടതിയിലെ അഭിഭാഷകന് തേജസ് പുരുഷോത്തമന് തനിക്ക് ഗൂഗിള്‍ പേ ഇല്ലെന്നും ഫോണ്‍ പേ വഴി അയച്ചാല്‍ മതിയോ എന്നു വിളിച്ചുചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ഏതുവ്യക്തിയുടെ പേരിലാണോ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചത് ആ വ്യക്തിയുടെ സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചശേഷം അവരുമായി ചാറ്റിംഗ് നടത്തുന്നു.
വിശ്വാസ്യത നേടിയശേഷം പണം ഓണ്‍ലൈനായി അയക്കാന്‍ ആവശ്യപ്പെടുകയാണ്.
2000 രൂപ മുതല്‍ 25,000 രൂപ വരെയാണ് ആവശ്യപ്പെടുന്നത്. ഗൂഗിള്‍ പേ വഴി പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം അയയ്ക്കുന്നത്.
ചെറിയ തുകയായതിനാല്‍ പരിചയക്കാരില്‍ പലരും പണം അയച്ചു കൊടുക്കും. പലരും ആ വ്യക്തിയുമായി നേരിട്ട് സംസാരിക്കുമ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിലും സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു.