ഞാന്‍ കാരണം ഫഹദ് നിലനില്‍ക്കുകയല്ല, ഫഹദ് കാരണം നിലനിന്നു പോകുന്ന ഒരു പാവം സംവിധായകനാണ് ഞാന്‍! അവാര്‍ഡ് സ്വീകരണ വേളയിലും എളിമയുടെ പര്യായമായി പോത്തേട്ടന്‍

ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. നവാഗതനാണെന്ന് ഒരിടത്തുപോലും തോന്നാത്ത വിധത്തിലായിരുന്നു ചിത്രത്തിലെ ഓരോ രംഗവും. ദിലീഷ് പോത്തന്റെ ആ മികവിന് ആരാധകര്‍ ഒരു പേരുമിട്ടു, പോത്തേട്ടന്‍ ബ്രില്ല്യന്‍സ്. ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രത്തിലും ഫഹദ് ആയിരുന്നു നായകന്‍. രണ്ടും ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍. ഫഹദിന്റെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതുരണ്ടും. അതിനിടെ ഫഹദിന്റെ ഭാഗ്യമാണ് ദിലീഷ് പോത്തനെന്നും ചിലര്‍ പറഞ്ഞുപരത്തി. എന്നാല്‍, ഈ അഭ്യൂഹങ്ങളെ കാറ്റില്‍ പറത്തിയിരിക്കുകയാണ് സംവിധായകന്‍.

ഫഹദ് കാരണം നില നിന്ന് പോകുന്ന ഒരു സംവിധായകനാണ് താന്‍ എന്നും അല്ലാതെ ഞാന്‍ കാരണം നില നിന്ന് പോകുന്ന നടനല്ല ഫഹദ് എന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. 2017ലെ മികച്ച ചിത്രത്തിനുള്ള ‘മൂവി സ്ട്രീറ്റ് ഫിലിം excellence അവാര്‍ഡ്’ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് വേണ്ടി സ്വീകരിക്കവേ ഒരു ചോദ്യത്തിന് മറുപടി ആയാണ് പോത്തന്‍ ഈ പ്രസ്താവന നടത്തിയത്. കൂട്ടായ്മകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മൂവി സ്ട്രീറ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘മൂവി സ്ട്രീറ്റ് ഫിലിം അവാര്‍ഡ്’ വിജയികളെ അംഗങ്ങള്‍ പോള്‍ വഴി തെരഞ്ഞെടുക്കുകയായിരുന്നു. ഫഹദ് മികച്ച നടനായപ്പോള്‍ മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും മികച്ച നായികമാരായി തെരഞ്ഞെടുക്കപ്പെട്ടു.

 

Related posts