ന്യൂഡൽഹി: അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണു സംഭവം. രമേശ് ഭരദ്വാജ് (67) ആണു കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിടുമോയെന്ന ഭയത്താലാണ് യുവാവ് അച്ഛന്റെ കൊലപാതകം ആസൂത്രണം ചെയ്തതതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ മകൻ ലുവ് ഭരദ്വാജ് ആണ് അറസ്റ്റിലായത്.
രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി. അച്ഛൻ ജനുവരി 28ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അച്ഛനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പരാതിയിൽ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണു ക്വട്ടേഷൻ കൊലപാതകം തെളിഞ്ഞത്.
ഭരദ്വാജിന്റെ മുൻ വേലക്കാരനായ ജിതേന്ദ്രയും മകൻ വിശാലുമാണു ക്വട്ടേഷൻ ഏറ്റെടുത്ത് കൊല നടത്തിയത്. വിശാൽ പോലീസ് കസ്റ്റഡിയിലാണ്. പ്രധാന പ്രതിയായ ജിതേന്ദ്രയ്ക്കായി തെരച്ചിൽ തുടരുകയാണെന്നു കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു.