കാട്ടാക്കട: അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത വനംവകുപ്പ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റേഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽനിന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ് കുമാർ.
ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാർ പിടികൂടിയത്. കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയത്.
ഇതിൽ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. തുടർന്ന് പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലൻസിന് പരാതി നൽകി. ഇതിൽ സുധീഷിനെ പ്രതിയാക്കി കേസെടുത്തു.
ഈ കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സുധീഷിനെ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- 1 ഇൻസ്പെക്ടർ സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.
സർവീസിൽ അഴിമതി കേസടക്കം 10 കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് സുധീഷ് കുമാർ അറസ്റ്റിലാകുന്നത്.