ഉപ്പുതറ: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരനെ പോലീസ് അറസ്റ്റു ചെയ്തു. തങ്കമണി പഴയചിറയിൽ ജോസ് പി. ജോർജിനെയാണ് (മോനിച്ചൻ-55) ഉപ്പുതറ സിഐ ജോയി മാത്യു അറസ്റ്റ് ചെയ്തത്. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം.
ലില്ലിക്കുട്ടിയുടെ മകൾ ബിൻസി (51) യുടെ ഭർത്താവാണ് മോനിച്ചൻ. ഇവർക്ക് മൂന്നു മക്കളുണ്ട്. മകളുടെയും മകന്റെ ഭാര്യയുടെയും 23 പവൻ സ്വർണം ബിൻസി പണയം വച്ചു. എന്നാൽ, പണം എന്തു ചെയ്തു എന്ന വിവരം ഭർത്താവിനോടും വീട്ടിലുള്ള മറ്റുള്ളവരോടും പറഞ്ഞില്ല.
സ്വർണം കാണാനില്ലെന്നു കാട്ടി മകൻ തങ്കമണി പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ചോദിച്ചിട്ടും സ്വർണം പണയം വച്ചതു ബിൻസി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ മോനിച്ചനുമായി വഴക്കിട്ട് ബിൻസി കഴിഞ്ഞ 21ന് കന്നിക്കല്ലിൽ അമ്മയുടെ അടുത്തേക്ക് പോയി.
പോലീസ് വിളിപ്പിച്ചിട്ടും ബിൻസി സ്റ്റേഷനിൽ ഹാജരായില്ല. ഇത് മോനിച്ചന്റെ സംശയം വർധിപ്പിച്ചു. തുടർന്ന് ശനിയാഴ്ച രാത്രി എട്ടരയോടെ മോനിച്ചൻ കന്നിക്കല്ലിലെത്തി. ഈ സമയം ബിൻസി വീട്ടിലുണ്ടായിരുന്നില്ല.പണയകാര്യം പറഞ്ഞ് ലില്ലിക്കുട്ടിയും മോനിച്ചനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിൽ മോനിച്ചൻ വാക്കത്തിക്ക് ലില്ലിക്കുട്ടിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇതിനു ശേഷം ലില്ലിക്കുട്ടിയെ വെട്ടിയ വിവരം മോനിച്ചൻ തന്നെ തങ്കമണി സിഐയെ ഫോണിൽ വിളിച്ചറിയിച്ചു. തങ്കമണി പോലീസ് അറിയിച്ചതനുസരിച്ച് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മോനിച്ചനെ അറസ്റ്റ് ചെയ്തു.
തലയ്ക്കും കഴുത്തിനും മൂക്കിനും സാരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.