എരുമേലി: ഐസിയുവിലും വെന്റിലേറ്ററിലുമായി രണ്ടു മാസത്തോളം വേദനകളോടു മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൗതമി (ശ്രീക്കുട്ടി -15) സുഖംപ്രാപിച്ച് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ചേനപ്പാടി നിവാസികൾ. ഒരു നാട് മുഴുവൻ ദീ പം കൊളുത്തി പ്രാർഥിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു.
സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്പുകയം വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവു പ്രകടിപ്പിച്ചിരുന്ന ഗൗതമി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായിരുന്നു.
മൂന്നു മാസം മുമ്പു പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടിയതോടെ ആണ് കോട്ടയം മെഡിക്കൽ കോളജിൽ കൂടുതൽ പരിശോധന നടത്തുകയും ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തത്.
ഇതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ഡയാലിസിസ് തുടരുകയും തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത ആശുപത്രികളിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തുടരുകയുമായിരുന്നു.
രക്തം ലഭിക്കാൻ പ്രയാസമുള്ള ബി നെഗറ്റീവ് ഗ്രൂപ്പ് ആയിരുന്നു ഗൗതമിയുടേത്.
എന്നാൽ ദിവസവും ഡയാലിസിസ് നടത്താൻ രക്തം നൽകുന്നതിന് സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് എത്തിക്കൊണ്ടിരുന്നത്. മന്ത്രി വി.എൻ. വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉൾപ്പെടെ ആശുപത്രിയിൽ ബന്ധപ്പെട്ട് ചികിത്സയുടെ പുരോഗതി വിലയിരുത്തിയിരുന്നു. ഇതിനിടെ കൈകൾക്കും കാലുകൾക്കും ചലനശേഷി കുറഞ്ഞു വരുകയും അണുബാധ കൂടുകയും ഹൃദയാഘാതം നേരിടുകയും ചെയ്തു.
കഴിഞ്ഞ 26 ന് ചേനപ്പാടിയിൽ വൈകുന്നേരം പൊതു സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും വീടുകളിലും ദീപങ്ങൾ കൊളുത്തി ഗൗതമിയുടെ രോഗമുക്തിക്കായി പ്രാർഥനകൾ നടത്തിയിരുന്നു. ചികിത്സാ സഹായങ്ങളും ലഭ്യമായിക്കൊണ്ടിരുന്നു.
തുടർന്ന് ചികിത്സയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു.
എന്നാൽ വീണ്ടും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നതോടെ മറ്റ് ആശുപത്രികളിലേക്കു മാറ്റാൻ ആലോചിച്ചിരുന്നു. എന്നാൽ ആംബുലൻസിൽ യാത്ര കഴിയാത്ത നിലയിൽ ആയതോടെ മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയായിരുന്നു. തുടർന്നാണ് ഇന്നലെ മരണം സംഭവിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടിൽ എത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരി ദക്ഷിണ (ഒന്നര വയസ്).