ജറുസലേം: തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന.
ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സേന പറയുന്നത്.
എന്നാൽ, ഇതിനോടു ഹമാസ് പ്രതികരിച്ചിട്ടില്ല. ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന തബാഷ്, തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഇസ്രയേൽ സേന വക്താവ് പറഞ്ഞു.
ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങൾക്കും മേഖലയിലെ ഇസ്രയേൽ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങള്‍ക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്നും വക്താവ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണത്തിൽ മൂന്നു ദിവസത്തിനിടെ 592 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാസയിലെ ഒരേയൊരു കാൻസർ ആശുപത്രിയും ആക്രമണത്തിൽ തകർന്നു.