കൊച്ചി: സിനിമകളിലെ അക്രമരംഗങ്ങള്‍ സമൂഹത്തില്‍ അക്രമവാസനയ്ക്കു പ്രേരണയാകുന്നതായി ഹൈക്കോടതി. സിനിമയിലെ ഇത്തരം രംഗങ്ങള്‍ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍, അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാനുസൃത സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇതെല്ലാം ന്യായീകരിക്കപ്പെടുകയാണെന്നും ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇപെടാന്‍ ഭരണകൂടങ്ങള്‍ക്കു പരിധിയുണ്ട്. എന്നാല്‍, ഇത്തരം അക്രമരംഗങ്ങള്ക്കും പരിധി വേണ്ടതല്ലേ. അക്രമങ്ങളെ മഹത്വവത്കരിക്കുകയാണ് ഇത്തരം സിനിമകള്‍ ചെയ്യുന്നത്. മനസിലെ ധാര്‍മികത നഷ്ടപ്പെട്ട അവസ്ഥയിലാണ് സമൂഹം. ഇന്ന് എന്തൊക്കെയാണു നടക്കുന്നതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ, വനിതാ കമ്മീഷന് അഭിഭാഷകയാണു സിനിമയിലെ അക്രമരംഗങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സിനിമയില്‍ മാത്രമല്ല, ടൂറിസം മേഖലയിലടക്കം ലിംഗഭേദവും ഉപദ്രവവും നിലനില്‍ക്കുന്നതായി വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും കോടതിയെ അറിയിച്ചു. ഈ വിഷയങ്ങളെല്ലാം സിനിമയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നു കോടതി നിര്‍ദേശിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയവര്‍ക്കു നോട്ടീസ് അയച്ചാല്‍ ഭൂരിപക്ഷം പേരും പ്രതികരിക്കുന്നില്ലെന്നും കേസെടുക്കുന്നതിന് മൊഴി നല്കാന് താത്പര്യമില്ലാത്തവരെ പ്രത്യേക അന്വേഷണസംഘം നിര്ബന്ധിക്കുന്നുവെന്നുമുള്ള പരാതികളും ഉയര്‍ന്നു. പലതവണ നോട്ടീസ് ലഭിച്ചവരുമുണ്ട്.
അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അന്വേഷണസംഘത്തില്‍നിന്ന് ബുദ്ധിമുട്ടുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. മൊഴി നല്കാന് ആവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചവര്‍ക്ക് മജിസ്ട്രേറ്റിന് മൊഴി നല്‍കാം. അല്ലെങ്കില്‍ താത്പര്യമില്ലെന്ന് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
സിനിമാമേഖലയിലെ സ്ത്രീ സുരക്ഷയ്ക്കുവേണ്ടി പ്രത്യേക നിയമം തയാറാക്കുന്നതിന്റെ നടപടികളിലെ പുരോഗതി എന്തെന്ന് കോടതി ആരാഞ്ഞു.
ചര്‍ച്ചകള്‍ നടക്കുകയാണെന്നും വിശദീകരണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഹര്‍ജി വീണ്ടും പരിഗണിക്കാനായി മാറ്റി.