സ്വര്‍ണത്തിന്റെ ഇരട്ടിയിലേറെ വില; കാണപ്പെടുന്നത് സമുദ്രനിരപ്പില്‍ നിന്നും 10000 അടിയിലേറെ ഉയരത്തില്‍; വംശനാശഭീഷണി നേരിടുന്ന ‘ഹിമാലയന്‍ വയാഗ്ര’യെക്കുറിച്ചറിയാം…

അദ്ഭുതകരമായ ഔഷധഗുണങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ഫംഗസ്(പൂപ്പല്‍) ഹിമാലയന്‍ വയാഗ്ര വംശനാശഭീഷണിയിലെന്ന് ഗവേഷകര്‍. വിപണിയില്‍ സ്വര്‍ണത്തിന്റെ ഇരട്ടിയിലേറെ വിലയാണ് ഈ അത്യപൂര്‍വ ഔഷധത്തിനുള്ളത്. യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണഅ കണ്ടുവരുന്നത്. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു ഈ ഫംഗസ് വളരുന്നത്.

ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് 70 ലക്ഷത്തോളം രൂപ വിലവരും. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പര്‍വത പ്രദേശങ്ങളില്‍ നിന്ന് ഈ ഫംഗസ് കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി ആളുകളുമുണ്ട്. ഒഫിയോകോര്‍ഡിസെപ്സ് സിനെപ്സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫംഗസിന് വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷത്തിലും കൊലപാതകങ്ങള്‍ക്ക് പോലും വഴിവെച്ചിട്ടുണ്ട്. ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയരീതിയിലുള്ള ലൈംഗിക ശേഷിയും ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കുമെന്നാണ് വിശ്വാസം.

എന്നാല്‍ സമീപകാലത്ത് ലഭിക്കുന്ന ഹിമാലയന്‍ വയാഗ്രയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായാണഅ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതിന് കാരണം അന്വേഷിച്ച് ഇറങ്ങിയ ഒരു കൂട്ടം ഗവേഷകര്‍ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഹിമാലയന്‍ വയാഗ്ര കണ്ടെത്തി കച്ചവടം ചെയ്യുന്നവരും ഇടനിലക്കാരായി നില്‍ക്കുന്ന നിരവധി ആളുകളുമായി ഗവേഷക സംഘം സംസാരിക്കുകയും ചെയുകയും ഈ പ്രദേശത്തെ കാലാവസ്ഥ പഠനം നടത്തുകയും ഇവര്‍ ചെയ്തു. കാലാവസ്ഥ വ്യതിയാനമാണ് ഈ ഫംഗസിന്റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നാണ് ഇവര്‍ കണ്ടെത്തിയത്.

ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയിലാണു ഈ ഫംഗസ് വളരുന്നത്. 0 ഡിഗ്രി സെല്ഷ്യസില്‍(32 ഫാരന്‍ഹീറ്റ്) താഴെ താപനിലയുള്ള പ്രത്യേകതരം കാലാവസ്ഥയില്‍ മാത്രമേ ഈ ഫംഗസ് വളരുകയുള്ളു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഇതിന് ഭീഷണിയാകുന്നു. ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള ഇത്തരം പ്രദേശങ്ങളിലെല്ലാം താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ ഈ ഫംഗസ് ഇല്ലാതാവുന്ന അവസ്ഥയും ഉണ്ടായേക്കാം. ഈ ഫംഗസ് കണ്ടെത്തി ഉപജീവനം നടത്തുന്നവരും കടുത്ത ആശങ്കയിലാണ്.

Related posts