ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുവേട്ടക്കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ് ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണു സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിൽ ഒരാൾ ലഹരിക്കേസുകളിൽ മുന്‍പും അറസ്റ്റിലായിട്ടുണ്ട്.
തസ് ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്തുനൽകിയതു മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇവരെ പ്രതി ചേർക്കും. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചു.
ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ കണ്ണികൾക്കായി അന്വേഷണത്തിലാണ് എക്സൈസ് സംഘം. വർഷങ്ങളായി സിനിമാമേഖലയിൽ സജീവയാണ് പിടിയിലായ തസ് ലിമ സുൽത്താന. തിരക്കഥ വിവർത്തനമാണ് ഇവരുടെ ജോലി. തസ് ലിമയ്ക്ക് എട്ട് ഭാഷകളിൽ പ്രവീണ്യമുണ്ട്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയെന്നു ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ ഇന്നലെ പറഞ്ഞിരുന്നു.
പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമാതാരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് അറിയിച്ചിരുന്നു. ഹൈടെക് ഇടപാടുകളാണ് ലഹരിക്കടത്തില്‍ പ്രതികള്‍ നടത്തിയതെന്ന് എക്സൈസ് സംഘം പറയുന്നു. വാട്സാപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതികൾ ഇടപാട് നടത്തിയത്. പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ ഉടന്‍ ശേഖരിക്കും..