മാള: ബിസിനസുകാർക്കു നിസാര പലിശയ്ക്കു വൻതുക വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ അഞ്ചുപേർ പിടിയിൽ. ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ ു പ്രതികളെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
മലപ്പുറം പാണ്ടിക്കാട് പൂത്തില്ലത്ത് രാഹുൽ(22), പത്തനംതിട്ട റാന്നി മുക്കപ്പുഴ മാഞ്ഞിരത്താമലയിൽ ജിബിൻ ജീസസ് ബേബി (24), കാസർഗോഡ് പരപ്പ വള്ളിക്കടവ് പുളിക്കൽ ജെയ്സൺ(21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട മാടന്നൂർ വിഷ്ണു (22), കോട്ടയം നോർത്ത് കിളിരൂർ ചിറയിൽ വീട്ടി ൽ ഷമീർ(25) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവുമായ കോട്ടയം സ്വദേശി സരുണിനെ പിടികൂടാനുണ്ട്. ഇയാൾ ചെന്നൈയിൽ തുണി വ്യാപാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് വിനയ് പോൾ ജോർജ് എന്ന പേരിൽ ഫോണിലൂടെ ആളുകളെ വലവീശിയിരുന്നത്.
ഏതാനും മാസം മുന്പ് മാള സ്വദേശിയായ യുവ വ്യവസായിക്കു ലഭിച്ച, നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ പ്രൈവറ്റ് ലോൺ തരപ്പെടുത്തി കൊടുക്കുന്നു. താല്പര്യമുള്ളവർ താഴെ കാണുന്ന നന്പറിൽ ബന്ധപ്പെടുക എന്ന മൊബൈൽ സന്ദേശമാണു തട്ടിപ്പിനു തുടക്കമിട്ടത്. പ്രളയംമൂലം ബിസിനസ് തകർന്നിരിക്കുന്ന ഇദ്ദേഹം നന്പറിലേക്ക് വിളിക്കുകയായിരുന്നു. ആദ്യം ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലും സംസാരിച്ച ആൾ ലോണുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി വിവരിച്ചുനൽകി.
വ്യവസായിയുടെ വിവരങ്ങൾ വ്യക്തമായി ചോദിച്ചറിഞ്ഞശേഷം രണ്ടു ദിവസത്തിനുശേഷം വീണ്ടും വിളിച്ച് 1.15 കോടി രൂപ ലോൺ ലഭിക്കാൻ അർഹതയുണ്ടെന്നറിയിച്ചു. ലോണിന്റെ എഗ്രിമെന്റ് നടപടികൾക്കായി മുദ്രപത്രത്തിന്റെ തുകയായി എട്ടുലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാലിത് പൂർണമായി വിശ്വസിക്കാതിരുന്ന യുവ വ്യവസായി പിന്നീട് ബംഗളൂരുവിൽ നേരിട്ടെത്തി തട്ടിപ്പുസംഘത്തിന്റെ ഹെബ്ബാളിലെ കോർപറേറ്റ് ഓഫീസ് കണ്ടു ബോധ്യപ്പെട്ടു. തുടർന്ന് സംഘം നൽകിയ അക്കൗണ്ട് നന്പറിലേക്ക് എട്ടു ലക്ഷം നിക്ഷേപിക്കുകയും ചെയ്തു.
രണ്ടാഴ്ചകഴിഞ്ഞ് ലോണിന്റെ നടപടികൾ എവിടെ വരെയായി എന്നറിയാൻ വിളിച്ചപ്പോൾ തന്ന നന്പർ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പരിചയക്കാരെക്കൊണ്ട് അന്വേഷിച്ചപ്പോൾ ഹെബ്ബാളിലെ ഓഫീസ് പൂട്ടിയനിലയിലായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതോടെ മാള സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സമാനരീതിയിൽ സന്ദേശം ലഭിച്ച മറ്റൊരു വ്യവസായി ഇവരുമായി ബന്ധപ്പെട്ടപ്പോൾ 80 ലക്ഷം രൂപ ലോൺ ലഭിക്കുമെന്നറിയിപ്പു കിട്ടി. എഗ്രിമെന്റിനായി മുദ്രപത്രം വാങ്ങുന്നതിനായി 6.12 ലക്ഷം രൂപ അടയ്ക്കാൻ നിർദേശം ലഭിച്ചു. മുദ്രപത്രം താൻതന്നെ വാങ്ങി നൽകാം എന്നറിയിച്ച വ്യവസായിയോടു ലോൺ കാലാവധി 120 മാസം ആണെന്നും മുദ്രപത്രത്തിന് ഒരു വർഷത്തെ സാധുതയേ കിട്ടൂ എന്നും വീണ്ടും വർഷം തോറും മുദ്രപത്രം വാങ്ങേണ്ടിവരും എന്നുമാണ് ധരിപ്പിച്ചത്.
തങ്ങളുടെ പരിചയത്തിലുള്ള മധുരയിലെ വെണ്ടർ തിയതി രേഖപ്പെടുത്താതെ മുദ്രപത്രം നൽകുമെന്നും അതിനാലാണ് പണം വേണ്ടിവരുന്നതെന്നും ധരിപ്പിച്ചു. മുദ്രപത്രം കാണണമെന്നാവശ്യപ്പെട്ട വ്യവസായിക്ക് വീഡിയോ കോളിലൂടെ ഇവ കാണിച്ചു കൊടുക്കുകയും ചെയ്തുവത്രെ. തുടർന്ന് ഒരാഴ്ചശേഷം അങ്കമാലിയിൽവച്ച് നേരിട്ടുകണ്ടതിനുശേഷം ഇവർ നൽകിയ അക്കൗണ്ടിലേക്ക് ആറുലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. ആഴ്ചകൾ കഴിഞ്ഞ് വിവരമൊന്നുമില്ലാതെ സ്വിച്ച് ഓഫ് ആണെന്നു കണ്ടതോടെ തട്ടിപ്പ് ആണെന്നു മനസിലാക്കുകയായിരുന്നു.
പുതുക്കാട്, കൊടകര, മണ്ണുത്തി ഉൾപ്പെടെ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ളവരും മറ്റു സ്ഥലങ്ങളിലുള്ള മലയാളികളും സമാനമായ തട്ടിപ്പിനിരയായതായി കണ്ടെത്തി. തട്ടിപ്പിനുപയോഗിച്ച മൊബൈൽ ഫോൺ നന്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഓൺലൈൻ സ്ഥാപനത്തിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഡെലിവറി ചെയ്യാനായെത്തി തന്ത്രപരമായി സംഘത്തിലെ ഒരാളെ പിടികൂടുകയായിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ച് മറ്റുള്ളവരെയും തന്ത്രപരമായി കണ്ടെത്തി പിടികൂടി.
സമാനമായ രീതിയിലുള്ള തട്ടിപ്പ് സംബന്ധിച്ച് കോയന്പത്തൂർ റേസ്കോഴ്സ് പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. പ്രത്യേക അന്വേഷണസംഘത്തിൽ സർക്കിൾ പി.എം. ബൈജു, എസ്ഐ വി. വിജയരാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു.സിൽജോ, എ.യു. റെജി, എം.ജെ. ബിന്ദു, ഷിജോ തോമസ് എന്നിവരും മാള എഎസ്ഐ പ്രദീപും ഉണ്ടായിരുന്നു.