ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ 1.5 കിലോ ഗ്രാം കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യനെ (39) ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തു.
റൂറൽ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അതിർത്തിയിൽ നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലാകുന്നത്. കർണാടക ഭാഗത്തുനിന്നു പാലത്തിലൂടെ കേരളത്തിലേക്കു നടന്നെത്തിയ പ്രതിയെ സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്.
പാലത്തിലൂടെ നടന്നുവരികയായിരുന്ന പ്രതി പോലീസിനെ കണ്ടപ്പോൾ പരിഭ്രമിക്കുന്നത് കണ്ടതോടെയാണ് പോലീസ് ഇയാളെ പരിശോധിച്ചത്. ബാഗിൽ ബ്രൗൺ പാക്കിംഗ് ടേപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ പാക്ക് ചെയ്തതായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഹാഷിഷ് ഓയിൽ ഹോമിയോ ഗുളികകൾ സൂക്ഷിക്കുന്ന രീതിയിലുള്ള ചെറിയ ചില്ലുകുപ്പികളിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
139 ചെറിയ ബോട്ടിലുകളിൽ നിറച്ചനിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തു വരികയാണ്. നടപടികൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.