പുനെ: പുനെയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ വനിതാ സോഫ്റ്റ്വെയർ എൻജിനീയറെ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ലഹരി കലർത്തിയ പാനീയം നൽകിയാണ് പീഡനത്തിനിരയാക്കിയത്. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.
മുംബൈ കാന്തിവലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വൻകിട കെട്ടിട നിർമാണസ്ഥാപനത്തിന്റെ ഉടമയുടെ മകനാണെന്നാണ് ഇയാൾ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ആഡംബര കാറുകളിലാണ് യുവതിയെ സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി.
അടുപ്പത്തിലായതോടെ കാന്തിവലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുനെയിൽവച്ച് ഇയാളും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെയാണു പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.