ജാക്മാ എവിടെയെന്ന ചോദ്യം വീണ്ടുമുയരുന്നു ! കാണാനില്ല എന്ന വാര്‍ത്ത വന്നതിനു ശേഷം പ്രത്യക്ഷപ്പെട്ടത് ഒരു തവണ മാത്രം…

ഏറെക്കാലം ചൈനയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം അലങ്കരിച്ചിരുന്ന ആലിബാബ മേധാവി ജാക് മായെ പെട്ടെന്നായിരുന്നു കാണാതായത്. അത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചെങ്കിലും നാളുകള്‍ക്കു ശേഷം മാ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അത് താല്‍ക്കാലികമായി അവസാനിച്ചിരുന്നു. എന്നാല്‍ അതില്‍ പിന്നെ ആരും മായെ കണ്ടിട്ടില്ലെന്നതാണ് വാസ്തവം.

ചൈനീസ് സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്ന ടെക്നോളജി കമ്പനികളായിരുന്നു ആലിബാബയും ടെന്‍സന്റും. മായുടെ അപ്രത്യക്ഷമാകലിനു ശേഷം ആലിബാബ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

76 ബില്യന്‍ ഡോളര്‍ വരെയെത്തി തകര്‍ച്ച. തന്റെ പണമിടപാടു സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ 37 ബില്യന്‍ ഡോളര്‍ ഐപിഒയ്ക്കു തൊട്ടു മുന്‍പ് മാ നടത്തിയ ഒരു പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ‘യു ടേണി’നു കാരണം.

അനന്തരഫലത്തെപ്പറ്റി മാ ചിന്തിച്ചിരുന്നെങ്കില്‍ ആ പ്രസ്താവനയ്ക്ക് അദ്ദേഹം മുതിരില്ലായിരുന്നു. ഓഗസ്റ്റിലെ ആ പ്രസ്താവനയ്ക്കു ശേഷം മായെ ഒരിക്കല്‍ മാത്രമേ പൊതുവേദിയില്‍ കണ്ടിട്ടുള്ളു.

അതേസമയം, ഫൈനാന്‍ഷ്യല്‍ ടൈംസ് (എഫ്ടി) റിപ്പോര്‍ട്ട് പ്രകാരം, മായെ പൊതു വേദികളില്‍ കാണാനില്ലെങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിന്റെ സഞ്ചാര വിവരങ്ങളില്‍നിന്നു മനസ്സിലാകുന്നത് മാ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നാണ്.

മുമ്പ് മൂന്നു ദിവസം കൂടുമ്പോള്‍ വിമാനത്തില്‍ യാത്ര തിരിക്കുമായിരുന്ന മാ ഇപ്പോഴത് ആഴ്ചയില്‍ ഒരിക്കലാക്കി കുറച്ചു.

ഈ യാത്രകളില്‍ അധികവും ബെയ്ജിങ്ങിലേക്കും ഹയ്നാന്‍ എന്ന ദ്വീപിലേക്കുമാണ്. ഈ ദ്വീപില്‍ അദ്ദേഹം ഗോള്‍ഫ് കളിക്കുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്.

Related posts

Leave a Comment