തീരദേശവാസികളുടെ പരാതിക്കു നടപടിയായി;  കടത്തു വളളങ്ങളിലെ യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന  ജങ്കാര്‍  ജെട്ടിയിൽ നിന്ന നീക്കി

ഹരിപ്പാട്: അപകട ഭീഷണിയായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് നീക്കി. കടത്തു വളളങ്ങളിലെ യാത്രക്കാര്‍ക്ക് ഭീഷണിയായിരുന്ന ജങ്കാറാണ് ഒടുവില്‍ ജെട്ടിയില്‍ നിന്ന് മാറ്റിയത്. തീരദേശവാസികളായ മുന്നോറോളംപേര്‍ കൊല്ലം കളക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നീക്കാന്‍ നടപടിയുണ്ട ായത്. മാധ്യമങ്ങളും അപകടം ചൂണ്ടിക്കാട്ടി വാര്‍ത്ത നല്കിയിരുന്നു. വലിയഴീക്കലില്‍ നിന്ന് ആലപ്പാട് പഞ്ചായത്തിലെ ചെറിയഴീക്കലേക്ക് എന്‍ജിന്‍ ഘടിപ്പിച്ച വളളങ്ങളാണ് കടത്തു നടത്തുന്നത്.

ജങ്കാറിന്റെ മറവ് കാരണം ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നവക്കും തിരികെയെത്തുന്ന കടത്തുവളളങ്ങള്‍ക്കും പരസ്പരം കാണാന്‍ കഴിയുമായിരുന്നില്ല. ഇത് വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. കൂടാതെ മത്സ്യ ബന്ധന വളളങ്ങള്‍ ജങ്കാറില്‍ കെട്ടുന്നതും അപകട സാധ്യത വര്‍ധിക്കാന്‍ ഇടയാക്കിയിരുന്നു. ജെട്ടിയോട് ചേര്‍ന്നാണ് വലിയഴീക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

ഇവിടുത്തെ കുട്ടികളടക്കം നൂറു കണക്കിനാളുകള്‍ വളളത്തിലാണ് മറുകരയെത്തുന്നത്. അപകടകരമായി കിടന്ന ജങ്കാര്‍ വലിയഴീക്കല്‍ ജെട്ടിയില്‍ നിന്ന് മാറ്റാനും മുടങ്ങിയ സര്‍വീസ് പുനരാംഭിക്കാനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ മുന്‍പ് ഉത്തരവ് നല്‍കിയിരുന്നു. ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് നാട്ടുകാര്‍ നേരില്‍ കണ്ട ് കളക്ടര്‍ക്ക് പരാതി നല്കിയത്.

ജങ്കാര്‍ കൊണ്ട ുപോയെങ്കിലും സര്‍വീസ് പുനരാരംഭിക്കമെന്ന ഉത്തരവിന്മേല്‍ നടപടി വൈകുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ വലിയഴീക്കല്‍ അഴീക്കല്‍ ജങ്കാര്‍ 2015 ഫെബ്രുവരി 22നാണ് സര്‍വീസ് ആരംഭിച്ചത്. നാലര കോടിയോളം ഇതിനായി മുടക്കിയെങ്കിലും തീരദേശവാസികള്‍ക്ക് പ്രയോജനപ്പെട്ടത് വെറും 178 ദിവസങ്ങള്‍ മാത്രമാണ്. ജങ്കാര്‍ ഓടിയാല്‍ ദേശീയ പാതക്ക് സമാന്തരമായി തോട്ടപ്പളളി മുതല്‍ കരുനാഗപ്പളളി വരെ ഗതാഗതം തുറക്കാനാകും.

തീരദേശ വാസികള്‍ക്ക് 28 കിലോമീറ്റര്‍ ലാഭിക്കാന്‍ കഴിയുമായിരുന്നു. സുനാമിയുടെ അഘാതം ഏറ്റുവാങ്ങേണ്ടി വന്ന ജനതയുടെ പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ജങ്കാര്‍ സര്‍വീസ്. സുനാമിയുടെ ഓര്‍മക്ക് 12 വര്‍ഷം കഴിഞ്ഞെങ്കിലും സംവിധാനങ്ങളുടെയും പിടിപ്പുകേടിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പോരായ്മയുടെയും ഉദാഹരണമായി അവശേഷിക്കുകയാണ് തുരുമ്പെടുത്ത് നശിക്കുന്ന ജങ്കാര്‍.

Related posts