കാന്പസിലെ വാകമരങ്ങളുടെ തണലിൽ എല്ലാ കണ്ണുകളും ആകാംക്ഷയോടെ ഒരു വട്ടംകൂടി തെരയുകയാണ് ജെസ്നയെ. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിലെ ബികോം ഫൈനൽ ബാച്ച് അടുത്ത ദിവസം പിരിയുന്പോൾ 55 സഹപാഠികളുടെയും മനസിൽ ഒരു ചോദ്യം ബാക്കി- അവൾ ഒരിക്കൽക്കൂടി ഇതുവഴി വരുമോ?.
ഓർമയുടെ ഓട്ടോഗ്രാഫിൽ അവസാന താൾ മാറ്റിവച്ചിരിക്കുകയാണ് അവർ കാണാമറയത്തെ കൂട്ടുകാരിക്കായി. ആദ്യ മൂന്നു സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകളിലും ജെസ്ന മരിയ ജെയിംസ് നേടിയ 80 ശതമാനം മാർക്കിന്റെ കുറിപ്പും നാലാം സെമസ്റ്റർ പരീക്ഷയ്ക്കു വന്ന ഹാൾ ടിക്കറ്റും നോക്കി ആകാംക്ഷയോടെ അധ്യാപകരും ചോദിക്കുന്നു, മാർച്ചിലെ ഫൈനൽ എഴുതാനെങ്കിലും ജെസ്ന വന്നിരുന്നെങ്കിൽ.
കന്പി കെട്ടിയ പല്ലുകളും കറുത്ത കണ്ണടയും നേർത്ത ചിരിയും വർത്തമാനങ്ങളുമായി ജെസ്ന എന്ന വെളുത്തു മെലിഞ്ഞ പെണ്കുട്ടി. അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നെങ്കിലും മടങ്ങിവരുമെന്നും സഹപാഠികളും അധ്യാപകരും കരുതുന്നു.
രണ്ടാം സെമസ്റ്റർ കഴിഞ്ഞപ്പോഴായിരുന്നു ജെസ്നയുടെ അമ്മയുടെ മരണം. വേർപാടിന്റെ നൊന്പരങ്ങളിൽ ആശ്വാസമായി ഒപ്പമുണ്ടായിരുന്നു സഹപാഠികൾ. സാന്ത്വനത്തിന്റെ കരുതലുമായി അധ്യാപകരും അവൾക്കൊപ്പമുണ്ടായിരുന്നു. ആറു മാസങ്ങൾക്കുശേഷമാണ് ഉത്തരമില്ലാത്ത ചോദ്യം പോലെ ജെസ്ന എവിടേക്കോ പോയിമറഞ്ഞത്.
ബികോം നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് മാർച്ച് 21നാണ് ജെസ്നയെ കാണാതാകുന്നത്. വീട്ടിൽനിന്നിറങ്ങുന്പോൾ ചെറിയൊരു ബാഗ് മാത്രമേ കൈയിലുണ്ടായിരുന്നുള്ളു. പണവും അധികമുണ്ടായിരുന്നില്ല. ഫോണ് വീട്ടിൽവച്ചാണ് യാത്രയിറങ്ങിയത്.
പുഞ്ചവയലിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു മുക്കൂട്ടുതറയിലെ കുന്നത്തുവീട്ടിൽനിന്നു രാവിലെ ഒൻപതിനു പുറപ്പെട്ട ജെസ്ന മുക്കൂട്ടുതറ കവലയിലെത്തി എരുമേലി വഴിയുള്ള കോട്ടയം സ്വകാര്യ ബസിൽ കയറി. പിന്നീടാരും ജെസ്നയെ കണ്ടിട്ടില്ല.
ജെസ്ന അവസാനമായി കോളജിൽ എത്തിയത് മാർച്ച് പതിനഞ്ചിനാണ്. തിരോധാനത്തിനു ശേഷം പോലീസ് കോളജിന് എതിർവശത്തുള്ള സ്ഥാപനത്തിലെ സിസിസിടി പരിശോധനയ്ക്കെടുത്തിരുന്നു. കൂട്ടുകാരോടു പതിവുപോലെ സംസാരിച്ചു കാന്പസിൽനിന്നു പുറത്തേക്കുപോകുന്ന ജെസ്നയുടെ ദൃശ്യങ്ങളിൽ അസ്വാഭാവികതയൊന്നുമുണ്ടായിരുന്നില്ല.
തിരോധാനത്തിനുശേഷം പോലീസ് ഒട്ടേറെ തവണ അന്വേഷണത്തിനായി കാന്പസിലും ക്ലാസുകളിലും കയറിയിറങ്ങി വിവരങ്ങൾ ആരാഞ്ഞുകൊണ്ടിരുന്നു. ജെസ്നയ്ക്കായി കോളജിലെ വിദ്യാർഥികളും അധ്യാപകരും എത്രയോ ക്ലേശകരമായ അന്വേഷണങ്ങൾ നടത്തിക്കഴിഞ്ഞു. വനങ്ങളിലും വഴിയോരങ്ങളിലും പുഴയടിവാരങ്ങളിലുമൊക്കെ നീണ്ട തെരച്ചിൽ. അതിനൊപ്പം പ്രത്യാശയോടെ പ്രാർഥനകളും.
പൊന്തൻപുഴ, പരുന്തുംപാറ, മുണ്ടക്കയം, കണ്ണിമല, ഉപ്പുതറ പ്രദേശങ്ങളിലെല്ലാം വിദ്യാർഥികൾ സംഘങ്ങളായി തെരച്ചിൽ നടത്തി. കേരളത്തിൽനിന്നും ബംഗളൂരു, ചെന്നൈ, കൂർഗ് തുടങ്ങി ഒട്ടേറെ ഇടങ്ങളിലേക്കും അന്വേഷണം നടന്നു.
ബേക്കൽ കോട്ടയിലും ബംഗളൂരു വിമാനത്താവളത്തിലും അവിടെ മഹാനഗരത്തിന്റെ പല കോണുകളിലും ഇടുക്കിയിലെ ധ്യാനകേന്ദ്രത്തിലും ഹൈദരാബാദിലും ചെന്നൈയിലുമൊക്കെ ജെസ്നയെ കണ്ടതായി കിംവദന്തികൾ പരന്നു. അവിടെയെല്ലാം അന്വേഷങ്ങളുമായി പോലീസ് പാഞ്ഞെത്തിക്കൊണ്ടിരുന്നു.
ഒന്നര ലക്ഷത്തോളം ഫോണ്കോളുകൾ പരിശോധിച്ചു. സൂചന തേടി 450 പേരിൽനിന്ന് പോലീസ് വിവരങ്ങൾ ആരാഞ്ഞു. ലോക്കൽ പോലീസിൽ നിന്നു ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു മാസമായി അന്വേഷണം തുടരുന്പോഴും വിവരമൊന്നുമില്ല. കേരള പോലീസിന്റെ ക്രൈം ഫയലിൽ ജെസ്ന മരിയ ജെയിംസ് (19), മിസിംഗ് എന്ന ചുവപ്പുവരി കുറിപ്പ് അവശേഷിക്കുന്നു.
റെജി ജോസഫ്