മാന്നാര്‍: വിദേശജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധിപ്പേരില്നിന്നു കോടികള്‍ തട്ടിയെടുത്ത യുവാവിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ സ്വദേശി, ഇരമത്തൂര്‍ ഐക്കര ജംഗ്ഷനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഹനീഫ് (42) ആണ് അറസ്റ്റിലായത്. ഖത്തറിലെ എഎച്ച്ടി എന്ന കമ്പനിയിലേക്കും ഷാര്‍ജയിലെ മംഗളം ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്കും ഡ്രൈവര്‍, സൂപ്പര്‍വൈസര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സ്റ്റോര്‍ കീപ്പര്‍, ഓട്ടോമൊബൈല്‍ മെക്കാനിക് തുടങ്ങിയ തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്തത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നു സ്ത്രീകള്‍ ഉള്‍പ്പെടെ 200 ഓളം പേർ തട്ടിപ്പിനിരയായതായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയും ഇടനിലക്കാര്‍ വഴിയും ഉദ്യോഗാര്‍ഥികളെ കണ്ടെത്തി വിദേശ കമ്പനികളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഓഫര്‍ ലെറ്ററുകളും മറ്റും നല്കി ഘട്ടംഘട്ടമായി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം നല്കിയവര് മാസങ്ങള്‍ കഴിഞ്ഞിട്ടും വീസ കിട്ടാത്തതിനെതുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ ഉടന്‍തന്നെ എല്ലാം ശരിയാകും എന്നായിരുന്നു മറുപടി. എന്നാല്‍, പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായി മനസിലാക്കി.ഇതിനെത്തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ ഹനീഫിനെ അന്വേഷിച്ച് പല തവണ മാന്നാറിലെ വാടകവീട്ടിലെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഇവര്‍ വീടിന് മുന്പില് നിലയുറപ്പിച്ചു. ഇതറിഞ്ഞ ഹനീഫ് കൂടെയുള്ള സഹായികളുടെ ഫോണില്‍നിന്ന് ഇവരെ ബന്ധപ്പെട്ട് താന്‍ അടുത്ത ദിവസംതന്നെ നാട്ടില്‍ എത്തുമെന്നും പണം ഉടന്‍തന്നെ തിരികെ നല്‍കാമെന്നും പറഞ്ഞെങ്കിലും ഇവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇവരെ കേസില്‍ പെടുത്തുമെന്നും പണം ലഭിക്കുകയില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തട്ടിപ്പിനിരയായ ആളുകള്‍ പറഞ്ഞു. ഇതോടെ പണം നഷ്ടപ്പെട്ടവര്‍ മാന്നാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
ചെന്നിത്തല സ്വദേശി ജിതിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ചിരുന്ന ആഡംബര കാറും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതി താമസിച്ചിരുന്ന തിരുവനന്തപുരത്തെയും മാന്നാറിലെയും വാടകവീടുകളില്‍നിന്നു നിരവധി ആളുകളുടെ പാസ്പോര്‍ട്ടുകളും ഓഫര്‍ ലെറ്ററുളും വ്യാജ രേഖകള്‍ തയാറാക്കിയിരുന്ന പ്രിന്ററും പോലീസ് കണ്ടെടുത്തു.