ന്യൂഡൽഹി: ഒദ്യോഗിക വസതിയില്‍നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ സ്ഥലംമാറ്റി. അലഹബാദ് ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റം. ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ മാസം 14നായിരുന്നു സംഭവം. തീപിടിത്തമുണ്ടാകുന്പോൾ ജസ്റ്റീസ് വര്‍മ വസതിയില്‍ ഉണ്ടായിരുന്നില്ല.
തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്നു വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. തീയണച്ചതിനു ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരുമുറിയിൽനിന്നു നോട്ടുകെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ ഉടന്‍ പോലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജിവ് ഖന്നയെ അറിയിച്ചു. ജസ്റ്റീസ് ഖന്നയുടെ നേതൃത്വത്തില്‍ ഉടന്‍ സുപ്രീംകോടതി കൊളീജിയം വിളിച്ചുചേര്‍ത്തു.
യശ്വന്ത് വര്‍മയ്ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണം എന്നും ആഭ്യന്തര അന്വേഷണം നടത്തണമെന്നും കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ഥലം മാറ്റുകയാണുണ്ടായത്. 2014 ലാണ് ജസ്റ്റീസ് യശ്വന്ത് വര്‍മ അലഹബാദ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് 2021 ല്‍ ഡല്‍ഹി ഹൈക്കോടതിയിലേക്കു മാറുകയായിരുന്നു.