സ്ത്രീ വിരുദ്ധതെയെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം പ്രസംഗിക്കുന്നവര്‍ മായാനദിയിലെ സ്ത്രീ വിരുദ്ധത കണ്ടില്ലേ ?സെലക്ടീവായി വിമര്‍ശിക്കരുത്; ശബരീനാഥന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ കഴിഞ്ഞ കുറേനാളായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് സിനിമയിലെ സ്ത്രീ വിരുദ്ധത. സിനിമയിലെ ഘടകങ്ങളെ അനാവശ്യമായി വിമര്‍ശന വിധേയമാക്കുന്ന ഒരു രീതി മലയാള സിനിമയില്‍ വളര്‍ന്നു വരികയാണ്. സിനിമയെ തളര്‍ത്താനേ ഇത് ഉപകരിക്കൂ എന്നതില്‍ സിനിമാപ്രേമികള്‍ക്ക് സംശയമില്ല.സിനിമയില്‍ കൂടുതലും സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നടി പാര്‍വ്വതിയും നടിമാരുടെ സംഘടനയിലെ മറ്റു പലരുമെത്തിയതും ചര്‍ച്ചയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെയുള്ളവരാരും ആഷിക് അബുവിന്റെ മായാനദിയിലെ സ്ത്രീവിരുദ്ധത കണ്ടില്ലയെന്ന് ചോദിക്കുകയാണ് കെ.എസ് ശബരീനാഥന്‍ എംഎല്‍എ.

ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു.നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ.നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല!!! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.

 

Related posts