മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈക്കോടതി. വീട് പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ(ബിഎംസി) നൽകിയ നോട്ടീസ് ബോംബെ ഹൈക്കോടതി റദ്ദാക്കി.
നടിയുടെ കെട്ടിടം പൊളിച്ചുമാറ്റിയ ബിഎംസിയെ ഹൈക്കോടതി വിമർശിച്ചു.
കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണം. മുംബൈ കോർപറേഷൻ പൊളിച്ച വീടിന്റെ ഭാഗങ്ങൾ നടിക്ക് പുനർ നിർമിക്കാമെന്നും കോടതി ഉത്തരവിട്ടു.
കോർപറേഷന്റേത് പ്രതികാരനടപടിയാണ്. കങ്കണയുടെ പ്രകോപനപരമായ ട്വീറ്റുകളാണ് കാരണം.
ഉത്തരവാദിത്തമില്ലാതെ പൗരന്മാർ എന്ത് പറഞ്ഞാലും ഇത്തരം നടപടി പാടില്ല. വീട് പൊളിക്കാൻ കോർപറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ വീട് പൊളിക്കാൻ കോർപറേഷൻ ഉത്തരവിട്ടത്. വീടിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച് കങ്കണ വീട് പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ വാങ്ങുകയായിരുന്നു.