
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇതു സംബന്ധിച്ച് അംഗങ്ങൾക്ക് വരണാധികാരികൂടിയായ കളക്ടർ നോട്ടീസ് നൽകി.രാവിലെ 11ന് കളക്ടറേറ്റ് കോൺഫറസ് ഹാളിലാണ് തെരഞ്ഞെടുപ്പ്.
മേയർ സ്ഥാനം പങ്കിടുന്നത് സംബസിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സുമാ ബാലകൃഷ്ണൻ ജൂൺ മൂന്നിന് മേയർ സ്ഥാനം രാജിവച്ചിരുന്നു. മുസ്ലിം ലീഗിലെ സി.സീനത്താണ് യുഡിഎഫ് സ്ഥാനാർഥി. മുൻ മേയർ ഇ.പി.ലതയാണ് എൽഡിഎഫ് സ്ഥാനാർഥി.
സ്ഥാനാർഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് ദിവസം മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ.ബാലകൃഷ്ണൻ അറിയിച്ചു. മേയർ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എൽഡിഎഫ് – യുഡിഎഫ് കേന്ദ്രങ്ങളിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചു.
യുഡിഎഫ് നേതാക്കൾ ഇന്നലെ രാത്രി യോഗം ചേർന്നു.പഴുതടച്ചുള്ള തന്ത്രങ്ങൾക്ക് രൂപം നൽകിയതായി നേതാക്കൾ പറഞ്ഞു. ഇന്നു വൈകുന്നേരം വീണ്ടും യോഗം ചേരുന്നുണ്ട്.എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം നാളെ രാവിലെ ഒൻപതിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന് തന്ത്രങ്ങൾക്ക് രൂപം നൽകും.
അതേസമയം കോവിഡ് പ്രാട്ടോക്കോൾ പാലിക്കാൻ കൗൺസിലർമാർക്ക് കളക്ടർ നിർദേശം നൽകി.ആഹ്ലാദ പ്രകടനങ്ങൾ അനുവദിക്കില്ല. ജനങ്ങൾ കളക്ടറേറ്റിനകത്ത് കൂട്ടം കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കും നിയന്ത്രണമുണ്ടാകും.
ദൃശ്യമാധ്യമ പ്രവർത്തകർ കൂട്ടമായി വന്ന് അഭിമുഖം നടത്തുന്നത് നിയന്ത്രിക്കും. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ മാധ്യമപ്രർത്തകരും നേതാക്കളും സാമൂഹിക അകലം പാലിക്കാതെ പെരുമാറിയതിന് കളക്ടർ വിമർശിച്ചിരുന്നു.