
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തിന്റെ നഷ്ട്ടപരിഹാര കേസുകള്‍ ദുബായ്ലേക്കും അമേരിക്കയിലേക്കും മാറ്റി ലക്ഷങ്ങളുടെ തട്ടിപ്പിന് അണിയറ നീക്കം.
കേരളത്തില്‍ വക്കീല്‍ ഫീസ് പത്ത് ശതമാനമുള്ളപ്പോഴാണ് 45 ശതമാനം ഫീസ് നല്കേണ്ടിവരുന്ന ദുബായിലേക്കും അമേരിക്കയിലേക്കും മാറ്റുന്നത്.
വിമാനാപകടവുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ചിടങ്ങളിലായി നടത്താമെന്ന വ്യവസ്ഥയുടെ ആനുകൂല്യത്തിന്റെ മറവിലാണ് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടേയും പണം തട്ടാന്‍ ചിലര്‍ രംഗത്ത് വന്നത്.
കോഴിക്കോട്ടെ ചില സാമ്പത്തി തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ദുബായില്‍ വക്കീല്‍ ഫീസ് വച്ചുനോക്കുന്പോൾ ഒരു കോടി നഷ്ടപരിഹാരം കിട്ടുന്നവര്‍ക്ക് 45 ലക്ഷംവരെ വക്കീല്‍ ഫീസ് നല്‍കേണ്ടിവരും.
വിമാനാപകടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നവര്‍ക്കെതിരേ മലബാര്‍ ഡവലപ്പ്മെന്റ് ഫോറം(എംഡിഎഫ്) പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബായിയില്‍ നിന്ന് 190 പേരുമായി എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്.
വിമാന പൈലറ്റ്മാര്‍ അടക്കം 21 പേരാണ് മരിച്ചത്. അന്വേഷണം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്നത്.എന്നാല്‍ ഇവരുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വരെ ഇതുവരെ പുറത്ത് വന്നിട്ടില്ല.