ബംഗളൂരു: കർണാടകയിലെ മുൻ ഡിജിപി ഓം പ്രകാശിനെ (68) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയും മകൾ കൃതിയും പോലീസ് കസ്റ്റഡിയിൽ. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പോലീസ് വിലയിരുത്തുന്നു. മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത് എഴുതി വച്ചിരുന്നത്. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവത്രെ.
ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള സ്വന്തം വീട്ടിലാണ് മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽനിന്നു ചോര പുരണ്ട രണ്ടു കത്തികളും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു. കുപ്പികൊണ്ട് തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് കരുതുന്നത്.
കൊലയ്ക്കുശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചിരുന്നു. “ഞാനാ പിശാചിനെ കൊന്നു’ എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്ത് പോലീസിനു മൊഴി നൽകി.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 2015 മുതൽ 2017 വരെ കർണാടക പോലീസ് മേധാവിയായിരുന്നു. ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.