കൊല്ലം: മോശം കാലാവസ്ഥയും സുരക്ഷാ ഭീഷണിയും കാരണം കാഷ്മീരിലേക്കുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം മാറ്റിവച്ചതായി റിപ്പോർട്ടുകൾ.കത്രയിൽനിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസ് 19-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതിനുള്ള തയാറെടുപ്പുകളും റെയിൽവേ അധികൃതർ പൂർത്തിയാക്കിയിരുന്നു.
ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ 19- ലെ ജമ്മു കാഷ്മീർ സന്ദർശനം റദ്ദാക്കിയെന്ന വിവരം അനൗദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഈ മാസം തന്നെ ട്രെയിൻ സർവീസ് ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വരും ദിവസങ്ങളിൽ ജമ്മു കാഷ്മീരിൽ മിതമായ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
നഗറിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്റെ ഉദ്ഘാടന ചടങ്ങുകൾ ശ്രീമാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലാണ് നിശ്ചയിച്ചിരുന്നത്. കത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പൊതുയോഗവും നിശ്ചയിച്ചിരുന്നു.ഇതോടൊപ്പം പ്രധാനമന്ത്രി ചെനാബ് റെയിൽ പാലവും അഞ്ജി ഖാദ് പാലവും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി രണ്ട് ഹെലിപാഡുകളും തയാറാക്കുകയുണ്ടായി.
എന്നാൽ ഏപ്രിൽ 19 മുതൽ 22 വരെ താഴ്വരയിൽ മോശം കാലാവസ്ഥ പ്രവചനം കാരണം നരേന്ദ്ര മോദിയുടെ സന്ദർശനം മാറ്റിവച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചതിന് പിന്നിൽ സുരക്ഷാകാരണങ്ങളും ഉള്ളതായി റിപ്പോർട്ടുകളുണ്ട്.ജമ്മുവിലെ ഉദംപുർ, കതുവ, പൂഞ്ച് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ അതിശക്തമായി നടക്കുകയാണ്. ഇതിനിടയിൽ പ്രത്യാക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുരക്ഷാസേനയും അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി കാശ്മീരിൽ എത്തുന്നത് ഒട്ടേറെ സുരക്ഷാ വെല്ലുവിളികൾക്ക് വഴിവയ്ക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തലുമുണ്ട്.
- എസ്.ആർ. സുധീർ കുമാർ