തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനം കാനാട്ട് കൃഷ്ണന്റെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. തൊടുപുഴ തെക്കുഭാഗം സ്വദേശി അനീഷ്, ഇയാളുടെ സഹായി ലിബിഷ്, മന്ത്രവാദ ക്രിയകള്‍ നടത്തുന്ന അടിമാലി സ്വദേശിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അനീഷും ലിബിനും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്ന പോലീസ് പറഞ്ഞു.
കൃഷ്ണന്റെ സന്തത സഹചാരിയായിരുന്ന അനീഷ് സാമ്പത്തികനേട്ടത്തിനാണോ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണ് കൊല നടത്തിയതെന്ന വിവരം പോലീസിന്റെ കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിന്നു മാത്രമേ വ്യക്തമാകു.
എന്നാല്‍ കൊലപാതകത്തില്‍ പങ്കുള്ളതായി ഇാള്‍ പോലീസിനോട് സമ്മതിച്ചു. കൃഷ്ണന്റെ വീട്ടില്‍ നിന്നും കാണാതായ സ്വര്‍ണാഭരണങ്ങള്‍ ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനിടെ കൊലയാളി സംഘത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. സംഘത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ആളുകളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് സൂചന.
കൃഷ്ണനെയും ഭാര്യ സുശീല,മകള്‍ ആര്‍ഷ, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇവരുടെ വീടിനു പിന്നില്‍ കുഴി കുത്തി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിനു ശേഷം പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തിയാണ് പ്രതികളെകുറിച്ചുള്ള സൂചനകള്‍ കണ്ടെത്തിയത്. ഇതില്‍ ഇപ്പോള്‍ പ്രതി സ്ഥാനത്തുള്ള അനീഷിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്ത.്
ഇയാളുടെ പെരുമാറ്റവും മറ്റും പോലീസിനു സംശയത്തിനിട നല്‍കിയിരുന്നു. കൃഷ്്ണന്റെ സന്തത സഹചാരിയായിരുന്ന ഇയാള്‍ കുടംുബമൊന്നാകെ കൊല്ലപ്പെട്ടിട്ടും സംഭവ സ്ഥലത്ത് എത്താതിരുന്നതും പോലീസ് മുഖവിലക്കെടുത്തു. പതിവായി ഇയാളുടെ ബൈക്കില്‍ കൃഷ്്ണന്‍ സഞ്ചരിച്ചിരുന്നു.
ഇയാളെ കൂടാതെ നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി പാങ്ങോട് സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ രാജശേഖരന്‍ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ കൃഷ്ണുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെങ്കിലും കൊലപാകത്തില്‍ പങ്കുണ്ടോയെന്ന തെളിയാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇവരെ ബന്ധുക്കള്‍ക്കൊപ്പം കര്‍ശന നിര്‍ദ്ദേശങ്ങളോടെ വിട്ടയക്കുകയായിരുന്നു.
അനീഷിനു കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകളും മന്ത്രവാദ തട്ടിപ്പുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ അറിയാമായിരുന്നു. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതികത്തിലേക്കു നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ഇതു കൂടാതെ അടിമാലിക്കാരനായ മന്ത്രവാദിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്കിനെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
അനീഷിനു വേണ്ടി മന്ത്രവാദക്രിയ നടത്തിയതും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇയാളാണെന്നും സൂചനയുണ്ട്. ഇവര്‍ മൂന്നു പേര്‍ക്കു പുറമെ തമിഴ്‌നാട്ടുകാരായ ഏതാനും പേരും പോലീസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
പ്രതികളെന്ന് സംശയിക്കുന്നവരെ വിവിധ പോലീസ് സ്റ്റേഷനുകളിലായാണ് പോലീസ് ചോദ്യം ചെയ്തത്. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ എന്നിവര്‍ നേരിട്ടാണ് ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കൃത്യത്തില്‍ തങ്ങളുടെ പങ്കു വെളിപ്പെടുത്തിയത്.
മാന്ത്രിക കര്‍മങ്ങള്‍ നടത്തി നിധി കണ്ടെത്താനുള്ള ശ്രമമാണ് കൂട്ടക്കൊലയിലേക്കെത്തിയതെന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കൂടാതെ റൈസ് പുള്ളര്‍ പോലെയുള്ള വന്‍ തട്ടിപ്പുകളും ഇതിനു പിന്നിലുണ്ടായിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ മുന്‍പും കൃഷ്ണന്‍ പങ്കാളിയായിരുന്നതിന്റെ സൂചനകളും പോലീസിനു വിവരം ലഭിച്ചു.
പ്രതികളെ ചോദ്യം ചെയ്യലില്‍ നിന്നും ഞായറാഴ്ച്ച കൊല നടത്തിയതിനു ശേഷം തിങ്കളാഴ്ച്ചയാണ് ഇവരെ കുഴിച്ചു മൂടിയതെന്നും വിവര ലഭിച്ചു. രാത്രിയോടെ വീട്ടിലെത്തിയ സംഘം ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കതകു തുറന്നിറങ്ങിയ കൃഷണനെ ആദ്യം തലക്കടിച്ചു വീഴ്ത്തി പിന്നീട് പിന്നാലെയെത്തിയ മറ്റുള്ളവരെയും ചുറ്റികയ്ക്ക തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നവെന്ന് കസ്റ്റഡിയിലുള്ള അനീഷ് മൊഴി നല്‍കിയതായി അന്വേഷണ സംഘം സൂചിപ്പിച്ചു.
പോസ്റ്റുമോര്‍ട്ടത്തില്‍ കൃഷ്ണന്റെ ശ്വാസ കോശത്തില്‍ മണ്ണിന്റെ അംശമുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത് ജീവനോടെയാണ് കുഴിച്ചു മൂടിയതെന്ന സംശയമാണ് നല്‍കുന്നത്. ആക്രമണത്തിനു ശേഷം നാലു പേരും മരിച്ചെന്നു കരുതി തിരിച്ചു പോയവര്‍ പിന്നീടെത്തിയപ്പോള്‍ കൃഷ്ണനെയും മകനെയും ജീവനോടെ കണ്ടെത്തിയപ്പോള്‍ വീണ്ടും തലക്കടിച്ചുവെന്നും വിവരമുണ്ട്.