പാലക്കാട്: എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ നേതാവ് കെ.ഇ.ഇസ്മയിൽ. അവസരവാദിയല്ല താനെന്നും തന്റെ നിലപാട് അഴിമതിക്ക് എതിരാണെന്നും പാർട്ടി നടപടിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ചില നേതൃത്വങ്ങൾ വരുന്പോൾ ഇങ്ങനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതാവസാനം വരെ താൻ കമ്യൂണിസ്റ്റുകാരനായിരിക്കുമെന്നും ഇസ്മയിൽ മാധ്യമങ്ങളോടു പറഞ്ഞു.
പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്.
നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പി. രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരേ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്.
പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന് മനോവിഷമമുണ്ടെന്ന കുടുംബത്തിന്റെ നിലപാടിനൊപ്പം ചേർന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.നേതൃത്വത്തെ വെട്ടിലാക്കിയ മുതിർന്ന നേതാവിനെതിരേ ജില്ലാ കമ്മിറ്റി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കൗൺസിൽ ഇസ്മയിലിനോട് വിശദീകരണവും തേടിയിരുന്നു.
അതിനുപിന്നാലെയാണ് ഇപ്പോൾ ആറുമാസത്തെ സസ്പെൻഷൻ. ഇസ്മയിൽ നിലവിൽ പാലക്കാട് ജില്ലാ കൗൺസിലിൽ ക്ഷണിതാവാണ്. സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ഇനി ജില്ലാ കൗൺസിൽ അംഗീകരിച്ച് നടപ്പാക്കും.