ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി: കെവിന്‍റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുവരും; മൃതദേഹത്തിന് മുന്നിലും സംഘർഷം

കൊല്ലം: കെവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവരും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുകയെന്നാണ് വിവരം.

ആർഡിഒയുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നേരത്തേ, മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്നാണ് അറിയിച്ചിരുന്നത്.

കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷം

കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘർഷം. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആർഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. തഹസിൽദാരുടെ നേതൃത്വത്തിൽ തന്നെ ഇൻക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാർ ഉയർത്തിയത്. ഈ തർക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്.

പുനലൂരിന് പത്ത് കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച യുവാവിന്‍റെ മൃതദേഹം രാവിലെ മുതൽ തോട്ടുവക്കിൽ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്. സംസ്ഥാനം മുഴുവൻ പ്രതിഷേധം ഉയരുന്പോഴും മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പോലും തുടങ്ങാൻ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്‍റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുക.

Related posts