കോഴിക്കോട്: കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ടു വകുപ്പുതല നടപടിക്കു വിധേയനായ പോലീസ് സബ് ഇന്‍സ്പെക്ടര്‍, താന്‍ നിരപരാധിയാണെന്നും ശിക്ഷാ ഇളവു വേണമെന്നും ആവശ്യപ്പെട്ടു നല്കിയ പുനഃപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ തള്ളി.
കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായിരുന്ന എം.എസ്. ഷിബുവാണ് ഹര്‍ജി നല്‍കിയത്. പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ സംസ്ഥാനതല സീനിയോറിറ്റി ലിസ്റ്റിലെ അവസാന സ്ഥാനത്തേക്ക് തരംതാഴ്ത്തിയ നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ഒരു ആവശ്യങ്ങളിലൊന്ന്.
എം.എസ്. ഷിബുവിന്റെ തെറ്റായ നടപടിയിലൂടെ കേരള പോലീസിന്റെ യശസിന് തീരാകളങ്കമുണ്ടായി, അതുവഴി ദുരഭിമാന കൊലപാതക പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു, ബോധപൂര്‍വം കൃത്യവിലോപം നടത്തി തുടങ്ങിയവയാണ് ഹര്‍ജി തള്ളാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2018 മേയ് 28ന് പുലര്‍ച്ചെ കോട്ടയം നട്ടാശേരി സ്വദേശി കെവിന് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണു സബ് ഇന്‍സ്പെക്ടര്‍ ഷിബുവിനെതിരേ വകുപ്പുതല നടപടിയെടുത്തത്.
മേയ് 27നാണ് കെവിനെ മാന്നാത്തുനിന്ന് ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോയെന്ന വിവരം അറിഞ്ഞിട്ടും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുവാന്‍ സബ് ഇന്‍സ്പെക്ടര്‍ ഷിബു തയാറായില്ലെന്നും വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പത്തു പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.
ബിനു ജോര്‍ജ്