ടിപി വധക്കേസിലെ രണ്ടാം പ്രതി! കിര്‍മാണി മനോജ് പരോളിലിറങ്ങി വിവാഹിതനായി; ടി.പിയുടെ നാടായ ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി, മനോജ് കുമാര്‍ എന്ന കിര്‍മാണി മനോജ് വിവാഹിതനായി. ഒഞ്ചിയത്തിന് തൊട്ടടുത്ത ഓര്‍ക്കാട്ടേരി സ്വദേശിനിയാണ് വധു. ഇവര്‍ ഒരുകുട്ടിയുടെ മാതാവ് കൂടിയാണ്. കഴിഞ്ഞദിവസം പുതുച്ചേരിയിലെ സിദ്ധാനന്ദ് കോവിലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. മതാചാര ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

നാട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വച്ച് വിവാഹ സത്കാരം സംഘടിപ്പിക്കുമെന്നാണ് സൂചന. അതേസമയം കല്ല്യാണത്തിന് വേണ്ട സഹായങ്ങള്‍ ഒരുക്കി നല്‍കിയത് സിപിഎം ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

ടി പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന മനോജ് മൂന്ന് ദിവസം മുമ്പാണ് പരോളിനിറങ്ങിയത്. പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് മനോജ് വിവാഹിതനായത്. കേസിലെ മറ്റൊരു പ്രതിയായ ഷാഫിയുടെ വിവാഹത്തില്‍ കഴിഞ്ഞ വര്‍ഷം എംല്‍എമാര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറിപ്പിനെ കൊലപ്പെടുത്തിയ കേസിലും കിര്‍മാണി മനോജ് പ്രതിയാണ്.

Related posts