ബംഗളൂരു: ജോഷ് ഹെയ്സൽവുഡിന്റെ രാജകീയ ബൗളിംഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. രാജസ്ഥാൻ റോയൽസിനെ 11 റണ്‍സിന് റോയൽ ചലഞ്ചേഴ്സ് കീഴടക്കി. 19-ാം ഓവറിൽ തുടരെ രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹെയ്സൽവുഡാണ് ആർസിബിയെ ജയത്തിലേക്ക് അടുപ്പിച്ചത്.
34 പന്തിൽ 47 റണ്‍സുമായ രാജസ്ഥാന്റെ വിജയ റണ്ണിനായി ദാഹിച്ച ധ്രുവ് ജുറെലിനെ, ഹെയ്സൽവുഡ് എറി ഞ്ഞ19-ാം ഒാവറിൽ വിക്കറ്റിനു പിന്നിലെ ക്യാച്ചിനായി ഡിആർഎസ് എടുപ്പിച്ച് പുറത്താക്കിയ കീപ്പർ ജിതേഷ് ശർമയുടെ തീരുമാനം നിർണായമായി. ഹെയ്സൽവുഡ് 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
യശസ്വി ജയ്സ്വാൾ (19 പന്തിൽ 49), നിതീഷ് റാണ (22 പന്തിൽ 28), റിയാൻ പരാഗ് (10 പന്തിൽ 22) എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
സിക്സ് ഇല്ല, റണ്ണുണ്ട്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്. സിക്സറുകള്‍ക്കു പകരം ഫോറും സിംഗിള്‍സുമായി ആര്‍സിബി ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും (23 പന്തില്‍ 26) വിരാട് കോഹ്ലിയും (42 പന്തില്‍ 70) ആദ്യ വിക്കറ്റില്‍ 6.4 ഓവറില്‍ 61 റണ്‍സ് അടിച്ചെടുത്തു.
ആദ്യ 10 ഓവറില്‍ ഒരു സിക്സ് പോലും ആര്‍സിബിയുടെ ഇന്നിംഗ്സില്‍ പിറന്നില്ല. 79 പന്തുകള്ക്കുശേഷമായിരുന്നു ആദ്യ സിക്സ്. ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇതാദ്യമായാണ് ആദ്യ 10 ഓവറില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഒരു സിക്സ് പോലും അടിക്കാതിരുന്നത്.
കോഹ്ലി & പടിക്കല്‍
കോഹ്ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 95 റണ്‍സ് പിറന്നു. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ കോഹ്ലി പുറത്ത്. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ 70 റണ്‍സ്.
ട്വന്റി-20 കരിയറില്‍ കോഹ്ലിയുടെ 111-ാം 50+ സ്കോറാണ്. ഡേവിഡ് വാര്‍ണര്‍ (117) മാത്രമാണ് 50+ സ്കോറില്‍ കോഹ്ലിക്കു മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലിനെ (110) ഇക്കാര്യത്തില്‍ കോഹ്ലി മറികടന്നു.
ദേവ്ദത്ത് പടിക്കല്‍ 27 പന്തില്‍ മൂന്നു സിക്സും നാല് ഫോറും അടക്കം 50 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ടിം ഡേവിഡും (15 പന്തില്‍ 23) ജിതേഷ് ശര്‍മയും (10 പന്തില്‍ 20 നോട്ടൗട്ട്) ചേര്‍ന്നു നടത്തിയ പോരാട്ടം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്കോര്‍ 200 കടത്തി.