കോൽക്കത്ത: നാലാം കപ്പ് ലക്ഷ്യമിട്ട് നിലവിലെ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും കന്നി കപ്പ് ലക്ഷ്യമിട്ട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പോരാട്ടത്തിനിറങ്ങുന്നതോടെ 18-മത് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് സീസണിനു ശുഭാരംഭം. കോൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30ന് ഇരു ടീമും പുതിയ ക്യാപ്റ്റന്മാർക്കു കീഴിൽ പോരാട്ടത്തിനിറങ്ങും.
മൂന്നു തവണ കപ്പുയർത്തിയ കോൽക്കത്തയെ അജിങ്ക്യ രഹാനയും ബംഗളൂരുവിനെ രജത് പാട്ടിദാറും നയിക്കും. 34 മത്സരങ്ങൾ നേർക്കുനേർ പോരാടിയപ്പോൾ 20 ജയം കോൽക്കത്ത സ്വന്തമാക്കി. ഈ മുൻതൂക്കത്തിനൊപ്പം ബംഗളൂരുവിന്റെ ഈഡൻ ഗാർഡനിലെ മോശം റിക്കാർഡും കെകെആറിന് ആശ്വാസം നൽകും. ഈഡനിൽ ആർസിബിക്ക് 13 മത്സരങ്ങളിൽ അഞ്ച് ജയം മാത്രമാണുള്ളത്. എട്ട് തോൽവി വഴങ്ങി. കോൽക്കത്ത ആദ്യമായാണ് ഐപിഎൽ സീസണ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്.
മഴമേഘമുണ്ട്
മത്സരത്തിൽ മഴ രസംകൊല്ലിയാകാൻ സാധ്യതയുണ്ട്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കെകെആർ 2012, 2014, 2024 സീസണുകൾക്കുശേഷം നാലാം ട്രോഫിയാണ് ലക്ഷ്യം വയ്ക്കുന്നത്. 2009, 2011, 2016 സീസണിൽ ഫൈനലിൽ എത്തിയ ആർസിബി ആദ്യ കപ്പ് സ്വന്തമാക്കാനുള്ള പോരാട്ടത്തിന് ഇന്നു തുടക്കം കുറിക്കും. സൂപ്പർ താരം വിരാട് കോഹ്ലിക്ക് ഐപിഎൽ ട്രോഫി 18-ാം സീസണിൽ നേടാൻ സാധിക്കുമോ എന്നതും സുപ്രധാന ചോദ്യം.
പവർപ്ലേ വെടിക്കെട്ട്
പവർപ്ലേ ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗുമായി സ്കോർ കുതിക്കുന്നതാണ് കോൽക്കത്ത ഇന്നിംഗ്സിന്റെ അടിത്തറ. ഫിൽ സാൾട്ട്- സുനിൽ നരേയ്ൻ ഓപ്പണിംഗ് സഖ്യം ഈ ദൗത്യം കൃത്യമായി നിർവഹിച്ചിരുന്നു. അവസാന രണ്ടു സീസണിലും പവർപ്ലെയിൽ കെകെആറിന്റെ ബൗണ്ടറി ശരാശരി 26.16 ആണ്. പവർപ്ലേ ഓവറിലെ സ്ട്രൈക്ക് റേറ്റ് 152.64 ആണ്. ഇത്തവണ സാൾട്ട് ബംഗളൂരുവിനൊപ്പം ചേർന്നതോടെ പകരം കിന്റൻ ഡികോക്ക് നരേയ്ന് ഒപ്പമെത്തും.
മിഡിൽ ഓർഡർ വെടിക്കെട്ട്
രജത് പാട്ടിദാർ, ലിയാം ലിവിംഗ്സ്റ്റണ്, ജിതേഷ് ഷർമ, ടിം ഡേവിഡ് എന്നീ മിഡിൽ ഓർഡർ ബാറ്റർമാരാണ് ബംഗളൂരുവിന് നിർണായകമാകുക. മുൻ സീസണുകളിൽ മധ്യനിരയുടെ സ്ട്രൈക്ക് റേറ്റ് 188.45 ആണ്. അവസാന 42 ഇന്നിംഗ്സിൽ ഡത്ത് ഓവറിൽ 105 ബൗണ്ടറിയാണ് ബംഗളൂരു പറത്തിയത്. ഫിൽ സാൾട്ട്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്ലി അടങ്ങുന്ന ടോപ്പ് ഓർഡർ മികച്ച തുടക്കം നൽകാൻ പ്രാപ്തമാണ്.