കോട്ടയം: കോട്ടയത്ത് എന്നാ കാണാനുള്ളത് എന്നു ചോദിച്ചിരുന്ന കാലം പോയി. കുമരകവും വൈക്കവും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയും ഇല്ലിക്കല്‍ക്കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്‍ മലനിരകളും ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയും ഇന്ന് വിദേശികളടക്കമുള്ള ടൂറിസ്റ്റുകളുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്.
ഇതിനൊപ്പം മലരിക്കല്‍ ആമ്പല്‍വസന്തം പോലെ മനസു കീഴടക്കുന്ന സീസണല്‍ ടൂറിസവും ഗ്രാമപ്രദേശങ്ങളില്‍ തളിരിടുന്ന ഗ്രാമീണ ടൂറിസവും എല്ലാം ചേര്‍ന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയെ അടയാളപ്പെടുത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളാണ് ജില്ലയിലേക്ക് എത്തുന്നത്. ജില്ലയിലെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ ചെലവാക്കിയത് 139.24 കോടി രൂപയാണ്.
ജില്ലയിലെ കര, കായല്‍, മല എന്നീ മേഖലകളിലെ ടൂറിസം സാധ്യതകള്‍ വളരെ വിപുലമായിട്ടാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. കുമരകത്ത് ആരംഭിച്ച വലിയമട വാട്ടര്‍ ഫ്രണ്ട് പദ്ധതി ജില്ലയുടെ ഗ്രാമീണ ടൂറിസം മേഖലയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഗ്രാമീണ ടൂറിസം വികസനത്തിന്റെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്തിലെ തുരുത്തുമ്മ തൂക്കു പാലത്തില്‍ ഫ്ളോട്ടിംഗ് ബോട്ട് ജെട്ടിയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. കാടുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി മിയാവാക്കി പദ്ധതിയും നടപ്പിലാക്കി.
നാലുമണിക്കാറ്റിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8.55 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ചീപ്പുങ്കല്‍ കുമരകം ഡെസ്റ്റിനേഷന്‍ വികസനം, കായല്‍ ടൂറിസം മേഖലയിലെ ശൗചാലയ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന സീവേജ് ബാര്‍ജിന്റെ നിര്‍മാണം എന്നിവയും പൂര്‍ത്തീകരിച്ചു. ഇല്ലിക്കല്‍ക്കല്ലിലെ നടപ്പാതയുടെയും കൈവരിയുടെയും നിര്‍മാണത്തിനായി 50 ലക്ഷം രൂപയാണ് മുടക്കിയത്.
കോടിമത ബോട്ട് ജെട്ടിയോടനുബന്ധിച്ചുള്ള നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി 91 ലക്ഷം രൂപയും മുടക്കി. വേങ്ങത്താനം വെള്ളച്ചാട്ടത്തിലെ സുരക്ഷാവേലി നിര്‍മാണത്തിനും സൗന്ദര്യവത്കരണത്തിനുമായി 28 ലക്ഷം രൂപയാണ് ചെലവാക്കിയത്. മനയ്ക്കചിറ ടൂറിസം പ്രോജക്ടിലൂടെ ചങ്ങനാശേരിയും ടൂറിസം മാപ്പിലെത്തി . ചങ്ങനാശേരി ബോട്ട് ടെര്‍മിനലിന്റെ സൗന്ദര്യവത്കരണത്തിനായി 99.70 ലക്ഷം രൂപയാണ് മുതല്‍മുടക്കിയത്.
കുമരകം ഗോങ്ങിണിക്കരി വ്യു പോയിന്റിന്റെ സൗന്ദര്യവത്കരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 75 ലക്ഷവും മുടക്കി. കുമരകത്തെ ബോട്ടിംഗ് സൗകര്യങ്ങളുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ജലാശയങ്ങള്‍ പുനരുദ്ധരിച്ചു. കവണാറ്റിന്‍കരയിലെ ടൂറിസ്റ്റ് കേന്ദ്രം, വാട്ടര്‍ സ്കേപ്പ് എന്നിവ നവീകരിച്ചു. എഴുമാന്തുരുത്ത്, ആപ്പാഞ്ചിറ കനാല്‍ ടൂറിസം സാധ്യതകൾ വിപുലീകരിക്കുന്നതിനായി 50 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ചെലവഴിച്ചു.
കാരികാട് ടോപ്പില്‍ ഗ്ലാസ് ടവറും പാര്‍ക്കും വരുന്നു
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാഗമണ്ണിലേക്കുള്ള വഴിയില്‍ തീക്കോയി കാരികാട് ടോപ്പില്‍ ഗ്ലാസ് ടവര്‍ വരുന്നു. മൂന്നാറിലും വാഗമണ്ണിലും പാര്‍ക്ക് ഉള്‍പ്പെടെ നടത്തുന്ന ഗ്രീന്‍ വോക്ക് എന്ന സ്വകാര്യ സംരംഭമാണ് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹായത്തോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഗ്ലാസ് ടവറും പാര്‍ക്കും ഒരുക്കുന്നത്.
25 അടി ഉയരമുള്ള ഗ്ലാസ് ടവറില്‍ ഒരേ സമയം 100 പേര്‍ക്ക് കയറി നില്ക്കാം. ചെങ്കുത്തായ ചെരിവിലൂടെ കോടമഞ്ഞിനിടയിലൂടെ വാഹനങ്ങള്‍ കയറിവരുന്നതും താഴ്വാരങ്ങളുടെയും മലമടക്കുകളുടെയും വിദൂര ദൃശ്യവും ഇവിടെ നിന്നാല്‍ കാണാം. മനസിനും ശരീരത്തിനും കുളിരേകി കാറ്റില്‍ പറന്നെത്തുന്ന കോടമഞ്ഞും കാഴ്ചക്കാര്‍ക്ക് നവ്യാനുഭൂതി പകരും. ഈരാറ്റുപേട്ട, പാലാ, കോട്ടയം ഭാഗങ്ങളും കൊച്ചി റിഫൈനറിയും ഇവിടെ നിന്നാല്‍ കാണം.
ഇതു കൂടാതെ ഫെറാറി വീല്‍, നാലു പേരുള്‍പ്പെടുന്ന ഒരു ഫാമിലിക്ക് പോകാന്‍ പറ്റുന്ന രീതിയിലുള്ള റോപ് റൈഡര്‍ കാര്‍, സെല്‍ഫി, ഫോട്ടോ പോയിന്റുകള്‍, വിവിധ റൈഡുകള്‍ ഉള്‍പ്പെടുത്തിയുള്ള കുട്ടികളുടെ പാര്‍ക്ക്, വിശ്രമ കേന്ദ്രം, ടോയ്ലറ്റ് സമുച്ചയം, കോഫി-സ്നാക്സ് പാര്‍ലര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോജക്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഓണത്തോടെ പാര്‍ക്കും ടവറും പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. കാരികാട് ടോപ്പില്‍ മൂന്നു നിലകളിലായി നിര്‍മിക്കുന്ന വാച്ച് ടവറിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തീക്കോയി പഞ്ചായത്ത് നല്കിയ സ്ഥലത്ത് എംഎല്‍എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് വാച്ച് ടവര്‍ നിര്‍മിച്ചത്. അടുത്തനാളില്‍ 10 ലക്ഷം രൂപ കൂടി ടൂറിസം വകുപ്പ് നിര്‍മാണ പരവര്ത്തനങ്ങള്ക്കായി അനുവദിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കി ഡിടിപിസിയെ വാച്ച് ടവര്‍ ഏല്‍പ്പിക്കാനാണ് പദ്ധതി. വാഗമണ്‍ യാത്രയില്‍ യാത്രക്കാര്‍ കാഴ്ചകള്‍ കാണുന്നതിനും കാപ്പി കുടിക്കുന്നതിനും വിശ്രമിക്കുന്നതിനുമായി വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമാണ് കാരികാട് ടോപ്പ്.