എടത്വ: പുഞ്ചകൃഷി വിളവെടുപ്പിനു മുന്പേ കുടുംബശ്രീ വനിതാ കൂട്ടായ്മയുടെ സ്വപ്നം കനത്ത മഴ വെള്ളത്തിലാക്കി. തലവടി കൃഷിഭവൻ പരിധിയിൽപ്പെട്ട എട്ട്യാരിമുട്ട്-കോതാകരി പാടത്തെ ഏഞ്ചൽ ജഐൽജി കുടുംബശ്രീ വനിത കൂട്ടായ്മയുടെ പുഞ്ചകൃഷിയാണ് വേനൽമഴയിൽ വെള്ളത്തിലായത്.
ഒന്പതേക്കർ പാട്ടത്തിനെടുത്ത് ബാങ്ക് വായ്പയിൽ കൃഷിയിറക്കിയ പാടത്തെ വിളവെടുപ്പിനു മുന്പേ നെല്ല് വെള്ളത്തിൽ മുങ്ങി. വെള്ളത്തിലായ നെല്ലു കിളിർത്ത് തുടങ്ങിയതോടെ വനിത കൂട്ടായ്മയുടെ സ്വപ്നമാണ് പൊലിഞ്ഞത്.ഒരാഴ്ചയായി മുട്ടോളം വെള്ളത്തിൽ നെല്ല് മുങ്ങിക്കിടക്കുകയാണ്.
250 ഏക്കർ വിസ്തൃതിയുള്ള പാടത്തെ വിളവെടുപ്പ് 12ന് നടത്താൻ തീരുമാനിച്ചിരുന്നു. പാടത്ത് മുട്ടോളം വെള്ളം എത്തിയതോടെ കൊയത്തുയന്ത്രം ഇറക്കാൻ കഴിയാത്ത അവസ്ഥയിൽ വിളവെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരായ മറിയാമ്മ ഈപ്പൻ, മറിയാമ്മ സജി, ആനിയാമ്മ വർഗീസ്, സനിത അനിൽ, സാറാമ്മ വർഗീസ് അടങ്ങിയ അഞ്ചംഗ സംഘമാണ് കൃഷി ആരംഭിച്ചത്.
പാടത്തെ വെള്ളം വറ്റിച്ച് വിളവെടുപ്പ് നടത്തിയാലും വൻനഷ്ടത്തിൽ കലാശിക്കുമെന്ന് കുടുംബശ്രീ പ്രവർത്തകർ പറയുന്നു.പരസ്പര ജാമ്യത്തിൽ കൃഷിക്കായി എടുത്ത ബാങ്ക് ലോണ് പോലും അടച്ചുതീർക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കരകൃഷി ചെയ്തിരുന്ന വനിത കൂട്ടായ്മ ഇക്കുറി പുഞ്ചകൃഷിയിലേക്കു തിരിയുകയായിരുന്നു.
നിനച്ചിരിക്കാതെ എത്തിയ വേനൽമഴ വനിതകളുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാടം സന്ദർശിച്ച ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ആവശ്യപ്പെട്ടു.