അടിക്ക് അടി വെട്ടിനു വെട്ട്; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് കിട്ടിയത് തല്ലിന്റെ പൂരം, പിടിച്ചുമാറ്റാന്‍ വന്ന യാത്രക്കാര്‍ക്കും കിട്ടി, ഉള്ളൂരില്‍ അരങ്ങേറിയത് സിനിമാസ്റ്റൈല്‍ രംഗങ്ങള്‍

ksrtc 2കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഉള്ളൂരില്‍ സിനിമാ സ്‌റ്റൈല്‍ സംഘട്ടനം. കാര്‍ ഓടിച്ചിരുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ ബസ് െ്രെഡവറെ ബസില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ച ശേഷം കത്തി കൊണ്ടു കുത്താന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് ചൂടുപിടിച്ചത്. ഫയര്‍ഫോഴ്‌സുകാരന്റെ അക്രമം തടയാന്‍ ശ്രമിച്ച നാട്ടുകാരില്‍ ചിലര്‍ക്കും തല്ലുകിട്ടി. മുക്കാല്‍ മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിക്കുന്നതിലേക്കും നയിച്ചു.

ചടയമംഗലം ഡിപ്പോയിലെ െ്രെഡവര്‍ എരുമേലി സ്വദേശി സിജു(38)വിനാണു മര്‍ദനമേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ െ്രെഡവറും ചെങ്കല്‍ചൂള യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ശ്രീകാര്യം സ്വദേശി വിജയകുമാറിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 7.15നു ഉള്ളൂര്‍ ജംക്ഷനിലായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്, കേശവദാസപുരത്തു നിന്നു ഉള്ളൂരിലേക്കു വരികയായിരുന്ന കാറിന്റെ പിന്നില്‍ തട്ടുകയായിരുന്നു. കാറിനു കേടുപാട് പറ്റിയതിനെ തുടര്‍ന്ന് പ്രകോപിതനായ വിജയകുമാര്‍ ബസിലെ െ്രെഡവര്‍ സീറ്റിന്റെ ഡോര്‍ തുറന്നു സിജുവിനെ വലിച്ചിറക്കി പൊതിരെ തല്ലുകയായിരുന്നു.

മര്‍ദനം നിര്‍ത്താന്‍ വിജയകുമാര്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ഇടപെട്ടു. ഇതോടെ കാറുമായി രക്ഷപ്പെടാന്‍ വിജയകുമാര്‍ ശ്രമം നടത്തിയെങ്കിലും സ്ഥലത്തെ ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ തടഞ്ഞു. തുടര്‍ന്ന് കാറില്‍ നിന്നു കത്തിയെടുത്ത് ഇയാള്‍ െ്രെഡവറെ കുത്താന്‍ ശ്രമിച്ചു. അതിനുശേഷം നാട്ടുകാരുടെ നേരേ തിരിഞ്ഞതായും പൊലീസ് പറയുന്നു. വിഷയത്തില്‍ ഇടപെട്ടവരില്‍ ചിലരെയും വിജയകുമാര്‍ തല്ലി. കാര്യം തിരക്കി എത്തിയ വഴിയാത്രക്കാരും അടി ഏറ്റുവാങ്ങി. സിനിമയിലെ ഗുണ്ടകളെ അനുസ്മരിപ്പിക്കുംവിധം കത്തിയുമായി നിറഞ്ഞാടിയ ഇയാള്‍ ഏറെ നേരം രംഗം കൊഴുപ്പിച്ചു. അന്തിമ വിജയം നാട്ടുകാര്‍ക്കായിരുന്നു. ബസില്‍ യാത്ര ചെയ്തവരും അടി കിട്ടിയവരുമെല്ലാം വിജയകുമാറിന് പലിശസഹിതം തിരിച്ചുകൊടുത്തു.

ഇതിനിടയില്‍, അടിപിടിക്കിടയില്‍ കാറിന്റെ സൈഡ് മിറര്‍ തകര്‍ക്കപ്പെട്ടു. പിന്‍ഭാഗത്തും ചില കേടുപാടുകള്‍ ഉണ്ടായി. വിജയകുമാര്‍ ഭാര്യയുമൊത്ത് അമ്പൂരിയില്‍ പോയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു. ചടയമംഗലം ഡിപ്പോയിലെ വേണാട് പാസഞ്ചര്‍ ബസാണു കാറില്‍ തട്ടിയത്. ഇതു ചോദ്യം ചെയ്തപ്പോള്‍ ബസ് െ്രെഡവര്‍ തട്ടിക്കയറിയതാണു വിജയകുമാറിനെ ചൊടിപ്പിച്ചതെന്ന് ചിലര്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കേശവദാസപുരത്തും ശ്രീകാര്യത്തും പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍, വിവരമറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞാണു പോലീസ് എത്തിയത്.  ഉള്ളൂര്‍ ജംക്ഷനില്‍ ട്രാഫിക് പോലീസ് പതിവായുള്ളതാണ്. എന്നാല്‍, ഇന്നലെ ആ പതിവുതെറ്റിച്ചു. ഇതോടെ ശ്രീകാര്യം മുതല്‍ മെഡിക്കല്‍ കോളജ് വരെയും കേശവദാസപുരം മുതല്‍ ഉള്ളൂര്‍ വരെയും ഗതാഗതം താറുമാറാകുകയും ചെയ്തു.

Related posts