കോഴിക്കോട്: ‘കേരള പദയാത്ര’ പ്രചരണ ഗാന വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന് പിശകു പറ്റി. ഐടി സെൽ പുറത്തിറക്കിയതല്ല ഗാനം എന്ന് തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നത് ദുരുദ്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വിവാദവുമായി ആരും രംഗത്ത് വരേണ്ടെന്നും കുറുനരികൾ ഓലിയിടട്ടെയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
കേരളപദയാത്ര ജനങ്ങൾ ഏറ്റെടുത്തതോടെ ഇടതുവലതു ജിഹാദി സൈബർ ഗൂണ്ടകളും ഏതാനും ചില ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരും വ്യാപകമായ കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആദ്യം പട്ടികജാതി പട്ടികവർഗ്ഗ സംഘടനാ നേതാക്കളുമായി ഉച്ചഭക്ഷണം കഴിച്ചതിലായിരുന്നു ചിലർക്ക് പൊള്ളൽ. പദയാത്ര തുടങ്ങിയതുമുതൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും വിവിധസാമുദായികസംഘടനാ നേതാക്കൾക്കൊപ്പമായിരുന്നു. അതിൽ എൻഎസ്എസ്, എസ്എൻ ഡിപി, ധീവരസഭ, ക്രിസ്ത്യൻ സംഘടനകൾ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു.
അന്നൊന്നും കാണാത്ത ജാതീയത പട്ടികജാതിക്കാരിൽ കണ്ടതിലുള്ള ദുഷ്ടലാക്ക് മലയാളി മനസ്സിലാക്കാതെ പോവില്ല. പിന്നെ ഗാനവിവാദം. പൊന്നാനിയിലെ പ്രാദേശികഘടകം ഏർപ്പെടുത്തിയ മൈക്ക് എനൗൺസ്മെന്റിൽ 2014 ലെ തെരഞ്ഞെടുപ്പിനിറക്കിയ ഒരു പാട്ടിന്റെ ഒരുവരി കടന്നുകൂടിയത് പൊക്കിക്കാണിച്ചാണ് വിവാദത്തിനു തിരികൊളുത്തിയത്.
പിശക് പിശകു തന്നെ. എന്നാൽ അത് സംസ്ഥാന ഐടി സെൽ പുറത്തിറക്കിയതല്ലെന്നു തിരിച്ചറിഞ്ഞിട്ടും വിവാദം തുടരുന്നതിലെ ദുരുദ്ദേശം ആർക്കും എളുപ്പം മനസ്സിലാവും. ഇനി അടുത്ത വിവാദവുമായി ആരും രംഗത്തുവരേണ്ട.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത യോഗങ്ങൾക്കായി ദില്ലിയിൽ പോകാനുള്ളതിനാൽ മലപ്പുറത്തും ഏറണാകുളത്തും പദയാത്ര നയിക്കുക യഥാക്രമം എ. പി. അബ്ദുള്ളക്കുട്ടിയും എം. ടി. രമേശുമായിരിക്കും. കുറുനരികൾ ഓലിയിടട്ടെ യാത്രാസംഘം ജനമനസുകൾ കീഴടക്കി മുന്നോട്ടുതന്നെ. ചരൈവേതി ചരൈവേതി.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.